ന്യൂഡൽഹി: റെയിൽ ഗതാഗത മേഖലയിൽ ബംഗ്ലാദേശിന് എല്ലാ സഹായവും വാഗ്ദ്ദാനം ചെയ്ത് ഇന്ത്യ. വിശാലമായ ബംഗ്ലാദേശ് ചരക്കുഗതാഗത മേഖലയിലും യാത്രാരംഗത്തും വിപ്ലവകരമായ മാറ്റമാണ് റെയിൽ ഗതാഗത വികസനത്തിലൂടെ സാദ്ധ്യമാകുന്നത്. മികച്ച കോച്ചുകളും സിഗ്നൽ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളുമാണ് ഇന്ത്യ നൽകുക. റെയിൽവേക്കൊപ്പം ഊർജ്ജമേഖലയിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുരാജ്യങ്ങളും തുടരുന്നത് വിശാലമായ വാണിജ്യ വ്യാപാര കരാറുകളാണ്. അയൽപക്ക സൗഹൃദവുമാണ് റെയിൽവേ മേഖലയിലും പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിനായി ഇന്ത്യയിലെ ഹൈക്കമ്മീഷൻ മുഹമ്മദ് ഇമ്രാനും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമാണ് ചർച്ച നടത്തിയത്. ബംഗ്ലാദേശിലെ റെയിൽവേ മേഖലയിലെ സമഗ്രവികസനത്തിനാണ് ഇന്ത്യ സഹായം നൽകുന്നത്.
ബംഗ്ലാദേശ് റെയിൽവേയ്‌ക്കായി ഡീസൽ-ഇലട്രിക്കൽ സംവിധാനത്തിൽ ഓടുന്ന എഞ്ചിനുകളും ഇലട്രിക് ട്രെയിനുകളും നൽകും. നിലവിലെ റെയിൽവേയുടെ അറ്റകുറ്റപ്പണികളും ഇന്ത്യൻ റെയിൽവേ എഞ്ചിനീയർമാർ പൂർത്തിയാക്കുമെന്നും ധാരണയിൽ പറയുന്നു.
ഊർജ്ജമേഖലയിൽ 1320 മെഗാവാട്ട് വൈദ്യുതി നിർമ്മാണം സാദ്ധ്യമാക്കുന്ന കൽക്കരി വൈദ്യുതി നിലയം ഇന്ത്യയാണ് നിർമ്മിച്ച് നൽകുന്നത്. ഇന്ത്യയുടെ തെർമൽ പവർ കോർപ്പറേഷനും ബംഗ്ലാദേശ് ഡെവലപ്‌മെന്റ് ബോർഡും പകുതിവീതം ചിലവ് വഹിച്ചുകൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക.
Comments