മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ചിത്രം ഭീഷ്മ പർവം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 11ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. 2.95 മില്യൺ കാഴ്‌ച്ചക്കാരെയാണ് ആദ്യ 24 മണിക്കൂറിൽ ലഭിച്ചത്. 24 മണിക്കൂറിൽ കൂടുതൽ കാഴ്‌ച്ചക്കാരെ നേടിയ ടീസറുകളിൽ മലയാളത്തിൽ രണ്ടാം സ്ഥാനം ഭീഷ്മ പർവത്തിനാണ്. ഒന്നാം സ്ഥാനം ഒരു അഡാർ ലവ് എന്ന് സിനിമയ്‌ക്കാണ്.
ഇപ്പോഴിതാ വിവാദത്തിന് വഴിയൊരുക്കുകയാണ് ഭീഷ്മ പർവം ടീസർ. ടീസറിൽ മമ്മൂട്ടിയുടെ പേര് എഴുതി കാണിക്കുന്ന ഭാഗമാണ് ചർച്ചയായിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി എന്നതിന് പകരം പദ്മശ്രീ മമ്മൂട്ടി എന്നാണ് ടീസറിലെഴുതിയിട്ടുള്ളത്. ഇതാണ് വിവാദത്തിന് കാരണം. രാജ്യം നൽകിയ ബഹുമതികൾ കച്ചവട താത്പര്യത്തോടെ ഉപയോഗിക്കരുതെ ചട്ടം നിലവിലുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്നതിന് നിയമസാധുതയുമില്ല.
ആർട്ടിക്കിൾ 18(1)ലെ ‘അബോളിഷൻ ഓഫ് ടൈറ്റിൽസ്’ എന്നതാണ് ഇവിടെ ചർച്ചയാകുന്നത്. ഇതനുസരിച്ച് ഭാരതരത്‌ന, പദ്മ അവാർഡുകൾ തുടങ്ങിയവ പേരിന് മുൻപോ ശേഷമോ ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അത് പിൻവലിക്കാനുള്ള അവകാശം രാഷ്‌ട്രപതിയ്‌ക്കുണ്ട്. രാഷ്‌ട്രപതിക്ക് പുരസ്‌കാരങ്ങൾ റദ്ദാക്കാനും അസാധുവാക്കാനും സാധിക്കും. അങ്ങനെ സംഭവിച്ചാൽ പുരസ്‌കാരം സ്വീകരിച്ചയാൾ അത് തിരികെ നൽകേണ്ടി വരും.
2013ൽ തെലുങ്ക് സിനിമാ നടനും നിർമ്മാതാവുമായ മോഹൻ ബാബുവിനോടും നടൻ ബ്രഹ്മനന്ദത്തോടും പുരസ്‌കാരം തിരികെ നൽകാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദെനികൈന എന്ന തെലുങ്ക് സിനിമയിൽ പേരിനൊപ്പം പദ്മശ്രി ഉപയോഗിച്ചതിനെ തുടർന്നാണിത്. ഈ സാഹചര്യത്തിൽ ടീസറിന് മുൻപിൽ പദ്മശ്രീ എന്ന് ഉപയോഗിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ പദ്മശ്രീ തിരിച്ചെടുക്കുമോ എന്ന ചർച്ചയിലാണ് ആരാധകർ.
Comments