ഗുവാഹത്തി : അസമിൽ ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. നിരോധിത ഭീകര സംഘടനയായ ദിമ്‌സാ നാഷണൽ ലിബറേഷൻ ആർമിയിലെ 52 അംഗങ്ങളാണ് കീഴടങ്ങിയത്. ആയുധങ്ങളും ഇവർ പോലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
കർബി അംഗ്ലോംഗ് ജില്ലയിലായിരുന്നു സംഭവം. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ മുൻപാകെയായിരുന്നു ഭീകരർ ആയുധംവെച്ച് കീഴടങ്ങിയത്. ഇവരുടെ സംഘത്തിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. കാർബൈൻ, 22 ടു പോയിന്റ് റൈഫിൾസ്, 303 റൈഫിൾ, 32 ടു പോയിന്റ് പിസ്റ്റൽ, പമ്പ് ആക്ഷൻ ഗൺ, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പോലീസ് മുൻപാകെ ഹാജരാക്കിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് സൂപ്രണ്ട് പുഷ്പ്‌രാജ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കീഴടങ്ങിയ ഇവർക്കായി രണ്ട് ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. കീഴടങ്ങുന്നവർക്ക് സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലും, നവംബറിലും സമാന രീതിയിൽ ഭീകരർ കീഴടങ്ങിയിരുന്നു. ഡിസംബറിൽ 67 ഭീകരരും, നവംബറിൽ 47 ഭീകരരുമാണ് കീഴടങ്ങിയത്.
Comments