ന്യൂയോർക്ക്: ഭീകരത തിരിച്ചടിക്കുന്നതിന്റെ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. അഫ്ഗാൻ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭീകരരാണെന്നത് തുറന്നു സമ്മതിക്കുകയാണ് ഇമ്രാൻഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധികളും അന്താരാഷ്‌ട്ര തലത്തിലെ നിയന്ത്രണങ്ങളും കാരണം നേരിട്ട് ഐക്യരാഷ്‌ട്രസഭയുടെ സഹായമാണ് പാക് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.
അതിർത്തികടന്നുള്ള ഭീകരതയ്‌ക്ക് എല്ലാ സഹായവും നൽകിവരുന്ന പാകിസ്താനെതിരെ ഭീകരർ തിരിയുന്നതിന്റെ ആശങ്കയാണ് ഇമ്രാൻ ഖാൻ പങ്കുവെച്ചത്. പാക് ഭരണകൂട ത്തിനായി രക്ഷാസമിതിയിൽ സ്ഥിരം പ്രതിനിധി ഉമർ സിദ്ദിഖിയാണ് പ്രതിസന്ധി വിവരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾ നടന്നെന്നും സിദ്ദിഖി തുറന്ന് സമ്മതിക്കുന്നു.ടിടിപി, ജമാഅത്ത ഉൾ എഹ്രാദ് എന്നീ സംഘങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. നൂറിലേറെ ആക്രമണം നടന്നെന്നാണ് റിപ്പോർട്ട്.
അഫ്ഗാന്റെ മണ്ണ് ഒരു തരത്തിലുള്ള ഭീകരരുടേയും മണ്ണാകരുതെന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപിത നയം ശക്തമായി നടപ്പാക്കണമെന്നും പാകിസ്താൻ അഭ്യർത്ഥിച്ചു. ഭീകര സംഘടനകൾക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തങ്ങൾക്ക് അത് സഹായമായി വരുന്നില്ലെന്നും പാകിസ്താൻ ആരോപിച്ചു. പാകിസ്താനിലെ അതിർത്തി മേഖലയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഭീകരർ പലതവണ ആക്രമണം നടത്തി നിർത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇമ്രാൻ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.
Comments