കൊച്ചി: അന്തരിച്ച നടൻ കോട്ടയം കോട്ടയം പ്രദീപിനെ അനുമസ്മരിച്ച് മോഹൻലാൽ. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ് പ്രദീപ് എന്ന് മോഹൻലാൽ അനുസ്മരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ‘ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ അദ്ദേഹം കുറിച്ചു. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ആറാട്ട് സിനിമയിലാണ് കോട്ടയം പ്രദീപ് അവസാനമായി അഭിനയിച്ചത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്.
ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രദീപിന്റെ അന്ത്യം. പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രത്യേക സംഭാഷണശൈലി കൊണ്ടും, അഭിനയശൈലി കൊണ്ടും മലയാള സിനിമയിൽ ഏറെ പെട്ടന്ന് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടയം പ്രദീപ്.
2001ൽ റിലീസ് ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ഐ.വി.ശശി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലെ റോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞിരാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങീ എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
Comments