ന്യൂഡൽഹി: വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം ജോക്കോവിച്ചിന്റെ മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ബിബിസിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താൻ കൊറോണ വാകിസിനെതിരല്ലെന്നും വാക്‌സിനെടുക്കാൻ തന്നെ ആരെങ്കിലും നിർബന്ധിക്കുകയാണെങ്കിൽ ടൂർണമെന്റിൽ നിന്നും പിന്മാറാൻ താൻ തയ്യാറാണെന്നും ജോക്കോവിച്ച് പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആയ അദാർ പൂനാവാല എത്തിയത്.
അദാർ പൂനാലാവയുടെ വാക്കുകൾ ഇങ്ങനെ ‘ വാക്‌സിൻ എടുക്കാത്തതിനെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ ഞാൻ മാനിക്കുന്നു. നിങ്ങളുടെ കളികൾ ഞാൻ ആസ്വദിക്കാറുണ്ട്. കാണാൻ ഇഷ്ടമാണ്. പക്ഷേ നിങ്ങളുടെ മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നു’ അദ്ദേഹം കുറിച്ചു.
‘വാക്സിൻ വിരുദ്ധരുടെ കൂടെയല്ല ഞാൻ. എന്നാൽ കൊറോണ വാക്സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ ടൂർണമെന്റുകൾ നഷ്ടമായാൽ അതിനെ അംഗീകരിക്കും. സ്വന്തം ഇഷ്ടം തെരഞ്ഞെടുക്കുവാനുള്ള വ്യക്തികളുടെ അവകാശത്തിനൊപ്പമാണ് ഞാൻ നിലനിൽക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണ്’ എന്നാണ് ജോക്കോവിച്ച് പറഞ്ഞത്.
അതേസമയം വാക്‌സിനെടുക്കാതെ ഫ്രഞ്ച് ഓപ്പൺ കളിക്കാനെത്തിയാൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോക്കോവിച്ചിന് ഫ്രാൻസ് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിച്ചിനെ വാക്‌സിനെടുക്കാത്തതിന്റെ പേരിൽ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് തന്റെ വാക്‌സിൻ നയം വിശദീകരിച്ച് ജോക്കോവിച്ച് എത്തിയത്.
Comments