ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ പ്രവർത്തനങ്ങളാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നടന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാഷ്‌ട്രീയം മനസ്സിൽവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചെത്തിയ മൻമോഹൻ സിംഗിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.
ഇന്ത്യയെ ദുർബലമാക്കി മാറ്റിയെന്നതിൽ കൂടുതൽ ഓർമ്മിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് മൻമോഹൻസിംഗ് എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കുപ്രസിദ്ധിയുടെ പേരിൽ ഓർമ്മിക്കപ്പെടുന്ന ഇന്ത്യയല്ല ഇന്ന്. 22 മാസം തുടർച്ചയായി പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഏഴ് വർഷം മുൻപ് നമ്മുടെ വാണിജ്യ വികസന ശേഖരം 275 ബില്യൺ ഡോളർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അത് 630 ബില്യൺ ഡോളറായി ഉയർന്നിരിക്കുന്നു. ഭരിച്ചിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഓർത്തില്ല, ഇപ്പോൾ ഓർക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലേയെന്നും നിർമ്മല സിതാരാമൻ ചോദിച്ചു.
‘ഡോ. മൻമോഹൻ സിംഗ് എനിക്ക് താങ്കളെ വലിയ ബഹുമാനമായിരുന്നു. എന്നാൽ ഇന്ന് താങ്കൾ നടത്തിയ പരാമർശങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. കൊറോണ മഹാമാരി കാലത്തും സമ്പദ് വ്യവസ്ഥ താഴെപ്പോകാതെ വേണ്ടവിധം പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ താങ്കൾക്ക് എങ്ങനെ വിമർശിക്കാനാകുന്നു. ഇതിന് പിന്നിൽ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം മാത്രമാണ്’ നിർമ്മല സീതാരാമൻ പറഞ്ഞു.
സർക്കാരിന് സാമ്പത്തിക ശാസ്ത്രം മനസിലാകുന്നില്ല. അവരുടെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണ്. കർഷകരും സംരംഭകരും സ്ത്രീകളും വിദ്യാർത്ഥികളും എല്ലാം പ്രശ്‌നങ്ങൾ നേരിടുന്നു. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു. എന്നാൽ എല്ലാം ശരിയാണെന്ന് കാണിക്കാൻ സർക്കാർ വ്യാജ വിവരങ്ങൾ ഉണ്ടാക്കുന്നു. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണവരെന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്.
Comments