തിരുവനന്തപുരം: ഗവർണർ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തതെന്ന് മുൻ മിസോറം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്.സർക്കാർ ഇതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് ഗവർണറെ ആക്ഷേപിക്കുമ്പോൾ പ്രതിപക്ഷവും ഒപ്പം ചേരുകയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടതും അതിൽ ഒപ്പുവെയ്‌ക്കേണ്ടതും ഗവർണർ ആണ്. അക്കാര്യത്തിൽ എതിർപ്പോ അഭിപ്രായ ഭിന്നതയോ ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനുളള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.
പക്ഷെ ഇവിടുത്തെ പ്രശ്‌നം അദ്ദേഹം ഉന്നയിച്ച ചില കാര്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതാണ്. ഗവർണറാണ് കേരളത്തിന്റെ ഒന്നാമത്തെ പൗരൻ. സർക്കാർ എക്‌സിക്യൂട്ടീവാണ്. അദ്ദേഹത്തെ മാറ്റി നിർത്തിയും അവഗണിച്ചും സ്വയം ഭരണം നടത്തുകയാണ് മുഖ്യമന്ത്രി. സിപിഎം പാർട്ടി തീരുമാനമനുസരിച്ച് മുന്നോട്ടുപോകുകയാണ് സർക്കാർ.
ഗവർണറെ ഭരണനിർവ്വഹണത്തിൽ സഹായിക്കേണ്ടതും ഒപ്പം നിൽക്കേണ്ടതും ആരാണെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അത് വിവാദമാക്കേണ്ട ഒരു കാര്യവും ഇല്ല. ഒരു ഗവർണറും സ്വന്തം അഡീഷണൽ പ്രൈവറ്റ് അസിസ്റ്റന്റിനെ നിയമിക്കാൻ ആരുടെയും തീരുമാനത്തിനും അനുമതിക്കും കാത്ത് നിന്നിട്ടില്ല. സ്വന്തം ഇഷ്ടമനുസരിച്ച് തനിക്ക് ബോധ്യമുളള ഒരാളെ കണ്ടെത്തേണ്ടത് ഗവർണറാണ്.
സർക്കാർ ശമ്പളം കൊടുക്കുന്നതുകൊണ്ട് അത് സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. അത് അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്‌ട്രീയക്കാരായ ആളുകളെ മന്ത്രിമാരും മറ്റും രണ്ട് വർഷത്തേക്ക് നിയമിച്ച് അവർക്ക് പെൻഷൻ ഉൾപ്പെടെ കൊടുക്കുന്ന വിഷയം ഗവർണർ ഉന്നയിച്ചത് ഗൗരവകരമാണ്. അതിൽ രാഷ്‌ട്രീയമല്ല. ജനങ്ങളുടെ താൽപര്യപ്രകാരമാണ്. പൊതുഖജനാവിൽ നിന്നാണ് ഇതിന് പണം പോകുന്നത്. അത് ജനങ്ങളുടെ പണമാണ്.
മുഖ്യമന്ത്രിയും മന്ത്രിസഭയും പറയുന്നത് പോലെ തുളളാനുളള പാവയല്ല ഗവർണർ. അദ്ദേഹത്തിന് വ്യക്തമായ നിലപാടുണ്ട്. കാഴ്ചപ്പാടുണ്ട്. തീരുമാനമെടുക്കാനുളള കഴിവുണ്ട്. അദ്ദേഹം മന്ത്രിസഭയുടെ തീരുമാനത്തിൽ കൈകടത്തി സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
Comments