അമൃത്സർ: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് നാളെ. 117 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് ആറിന് അവസാനിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ,പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഛരൺജിത്ത് സിംഗ് ഛന്നി, ക്യാപ്റ്റൻ അമരീന്ദർ സിംഗ് ,അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ തുടങ്ങിയവർ ഇന്നലെ അവസാനവട്ട കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തി.93 വനിതകളുൾപ്പടെ 1304 സ്ഥാനാർത്ഥികളാണ് നാളെ പഞ്ചാബിൽ ജനവിധി തേടുന്നത്.
പുതിയ സഖ്യങ്ങളും നിലപാടുകളുമായി രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സംസ്ഥാനം എന്ന നിലയ്‌ക്ക് ഏറെ ആവേശത്തോടെയാണ് ആളുകൾ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
സീറ്റ് വിഭജനമെല്ലാം നേരത്തെ പൂർത്തിയാക്കി മുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറികഴിഞ്ഞ ബിജെപി 65 ഇടങ്ങളിലും ക്യാപറ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 മണ്ഡലങ്ങളിലും മറ്റൊരു സഖ്യകക്ഷിയായ അകാലിദൾ സന്യുക്ത് 15 സീറ്റുകളിലും മത്സരിക്കുന്നു.
രണ്ട് തവണ തങ്ങളെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ച അമരീനന്ദർ സിംഗിന്റെ അഭാവത്തിൽ പഞ്ചാബിൽ കോൺഗ്രസ് വെള്ളം കുടിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികൾ. നവ്‌ജ്യോത് സിംഗ് സിദ്ധുവും ഛരൺജിത്ത് സിംഗ് ഛന്നിയും തമ്മിലുള്ള ഉൾപ്പോരും കോൺഗ്രസിന് തിരിച്ചടിയാവുമോ എന്ന് കണ്ടറിയേണ്ടി വരും.
3 പതിറ്റാണ്ടുകാലത്തെ ബിജെപി സഖ്യം അവസാനിപ്പിച്ച് മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിക്കുകയാണ് ഇത്തവണ ശിരോമണി അകാലിദൾ. കാർഷിക നിയമത്തിന്റെ പേരിൽ എൻഡിഎ സഖ്യം വിട്ട അകാലിദൾ കർഷക സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കർഷക സംഘടനകൾ പലമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് അകാലിദളിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
2017 ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 20 സീറ്റുകൾ നേടി കരുത്തുകാട്ടിയ ആംആദ്മി പാർട്ടിയുടെ സാന്നിധ്യം ബിജെപി – പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യത്തിന് തുണയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ
Comments