ചെന്നൈ; തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. 38 ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. 11 മണി വരെയുളള കണക്കനുസരിച്ച് 21.69 ശതമാനമാണ് പോളിംഗ്.
57778 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 12,607 വാർഡ് കൗൺസിലർമാരെയും 648 തദ്ദേശ സ്ഥാപന ഭരണകൂടങ്ങളെയുമാണ് തെരഞ്ഞെടുക്കുക. 21 കോർപ്പറേഷനുകളും ഡിഎംകെ പിടിക്കുമെന്ന വിശ്വാസമാണുളളതെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തെയ്‌നാംപേട്ടിലെ എസ്‌ഐഇറ്റി കോളജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.
സർക്കാർ പദ്ധതികൾ ജനങ്ങളിലെത്താൻ തദ്ദേശ സ്ഥാപനങ്ങളാണ് മുഖ്യ പങ്കുവഹിക്കുന്നതെന്നും അതുകൊണ്ടു തന്നെ വോട്ട് ചെയ്യണമെന്നും സ്റ്റാലിൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എഐഎഡിഎംകെ എംഎൽഎ വേലുമണി ഈ ആവശ്യമുന്നയിച്ച് ധർണയിരിക്കുകയും ചെയ്തിരുന്നു. എന്നാൽ എഐഎഡിഎംകെയുടെ പ്രതികരണം നാടകമാണെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.
മുതിർന്ന ബിജെപി നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരുടെയും പങ്കാളിത്തമാണ് മാറ്റമുണ്ടാക്കുകയെന്നും അതുകൊണ്ടു തന്നെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അഭ്യർത്ഥിച്ചു. മുതിർന്ന ബിജെപി നേതാക്കളായ വാനതി ശ്രീനിവാസൻ, സിപി രാധാകൃഷ്ണൻ, നടിയും ബിജെപി നേതാവുമായ ഖുശ്ബു തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ശക്തമായ അടിത്തറയാണെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും ഖുശ്ബു അഭ്യർത്ഥിച്ചു. ബിജെപി തനിച്ചാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വി.കെ ശശികല, കമൽഹാസൻ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. ടി നഗറിലാണ് വി.കെ ശശികല വോട്ട് രേഖപ്പെടുത്തിയത്. കമൽഹാസൻ തെയ്‌നാംപേട്ടിലും വോട്ട് രേഖപ്പെടുത്തി.
Comments