വീട്ടിൽ പോകാതെ നാലു മാസം. ഒളിവിൽ കഴിഞ്ഞ പ്രതിയെയും കൊണ്ടുളള യാത്രയിൽ ഒരിടത്ത് പോലും നിർത്താതെ വാഹനം ഓടിച്ചത് 1163 കിലോമീറ്റർ. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ഭീകരരെ നിയമത്തിന് മുൻപിലെത്തിക്കാൻ അന്വേഷണസംഘം നടത്തിയ പരിശ്രമ ത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണിത്. അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ജോയിന്റ് പോലീസ് കമ്മീഷണർ ആർ.വി. അസാരിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇരവാദത്തിന്റെയും വേട്ടയാടലിന്റെയും മുറവിളികളിൽ ഭീകരാക്രമണ കേസുകളിലെ അന്വേഷണങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിലെ സത്യസന്ധമായ അന്വേഷണ ചരിത്രം രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കും.
2008 ജൂലൈ 26ന് അഹമ്മദാബാദിൽ നടന്ന സ്‌ഫോടന പരമ്പര രാജ്യത്തെ ആകമാനം ഞെട്ടിച്ച ഭീകരതയാണ്. ഇസ്ലാമിക ഭീകരർ രാജ്യത്താകമാനം നെയ്‌തെടുത്ത ശൃംഖല പുറത്തുകൊണ്ടുവന്നതിന്റെ നേർചിത്രമാണ് ഈ കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഇന്ത്യ കണ്ട ഏറ്റവും ദുഷ്‌ക്കരമായ അന്വേഷണമാണ് ഇതിലെ പ്രതികളെ കണ്ടെത്താനായി ഗുജറാത്ത് പോലീസും രഹസ്യാന്വേഷണ വിഭാഗവും എൻഐഎയും നടത്തിയത്. നീണ്ട പതിനാലു വർഷം നടന്ന വിവിധ ഘട്ടങ്ങളിലെ അന്വേഷണത്തിൽ നേരിട്ട പ്രതിസന്ധികൾ അസാരിയും സംഘവും പറയുമ്പോൾ രാജ്യം അവരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.
അന്താരാഷ്‌ട്ര പരിശീലനം നേടിയ മലയാളികളടക്കമുള്ള ഭീകരർ നടത്തിയ ആസൂത്രണം എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു. ഇ-മെയിലിലൂടെ ഗുജറാത്തിലെ എല്ലാ മാദ്ധ്യമങ്ങൾക്കും സൂചന നൽകി മണിക്കൂറുകൾക്കകമാണ് സ്ഫോടന പരമ്പര നടന്നത്. അഹമ്മദാബാദ് നഗരത്തിലെ വിവിധ മേഖലകളിൽ ഒരു മണിക്കൂറിനിടെയാണ് വിവിധയിടങ്ങളിലായി സ്ഫോടന പരമ്പര അരങ്ങേറിയത്. എല്ലായിടത്തും സാധാരണ സൈക്കിളുകളിൽ സ്ഥാപിച്ചിരുന്ന ഉഗ്രശേഷിയുള്ള ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 56 ജീവനുകൾ നഷ്ടമായപ്പോൾ. 246 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിധി പ്രസ്താവിച്ച കോടതി 49 പ്രതികളിൽ 38 പേർക്ക് വധശിക്ഷ വിധിച്ചു. 11 പ്രതികൾ ജീവപര്യന്തം തടവിൽ തുടരും. ആദ്യമായാണ് ഇത്രയും പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാൻ വിധിക്കുന്നത്. 35 കേസുകളിലായി വിധി 7015 പേജുകളിലാണ് തയ്യാറാക്കപ്പെട്ടത്. 1163 സാക്ഷികളേയും പോലീസ് കോടതിക്ക് മുന്നിലെത്തിച്ചു.
‘ 2008 ജൂലൈ 26ന് അഹമ്മദാബാദിൽ സ്‌ഫോടന പരമ്പര നടക്കുമ്പോൾ ഗോധ്രയിൽ ഡ്യൂട്ടിയിലായിരുന്നു അസാരി. അഹമ്മദാബാദ് ക്രൈംബ്രാഞ്ചിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ അദ്ദേഹത്തിന് ലഭിച്ചു. അടുത്ത ദിവസം അസാരി അഹമ്മദാബാദ് ക്രൈംബ്രാഞ്ചിൽ ഹാജരായി. ഈ ഭീകരാക്രമണം സംസ്ഥാനമൊട്ടാകെ ചർച്ചയായിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പ്രത്യേക സംഘം രൂപീകരിക്കാനായിരുന്നു അസാരിയെ ഉൾപ്പെടെ വിളിച്ചുവരുത്തിയത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികൾ എവിടെയാണ് തയ്യാറാക്കിയതെന്നും ബോംബുകൾ എവിടെയാണ് നിർമ്മിച്ചതെന്നും കണ്ടെത്തുകയായിരുന്നു അസാരിയെ ഏൽപ്പിച്ച ചുമതല. അതിന്റെ എല്ലാ തെളിവുകളും ശേഖരിക്കാനും ആവശ്യപ്പെട്ടു. ഇതിനിടയിൽ നിരവധി മികച്ച ഉദ്യോഗസ്ഥർ സംഘത്തിന്റെ ഭാഗമായി. ആർഡിഎക്സ് എവിടെ ശേഖരിച്ചു എന്നതും അതുമായി ബന്ധപ്പെട്ട സംശയാസ്പദമായ വസ്തുക്കളും എവിടെയാണെന്ന് കണ്ടെത്താനായിരുന്നു ആദ്യ ശ്രമം.
നാല് മാസമായി വീട്ടിൽ പോകാതെ, രാവും പകലും ജോലിയായിരുന്നു . മുഴുവൻ കേസും എത്രയും വേഗം തീർക്കാനാണ് സംഘത്തിന് നൽകിയ നിർദ്ദേശം. കേസിന്റെ അതീവ ഗൗരവം കാരണം അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ സ്വകാര്യജീവിതത്തിൽ നിന്നും മാറിനിൽക്കേണ്ടതും അത്യാവശ്യമായിരുന്നു. നിരന്തരം യാത്രകൾ. തോന്നുമ്പോളായിരുന്നു ഭക്ഷണം. പലരേയും ബന്ധപ്പെടുമ്പോൾ പോലീസാണെന്ന് മനസ്സിലാകാതിരിക്കാനുള്ള പരിശ്രമം എന്നിവ വലിയ വെല്ലുവിളിയായിരുന്നുവെന്നും അസാരി ഓർക്കുന്നു.
രാജ്യത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഭീകരരെ ഒന്നൊന്നായി കണ്ടെത്തിക്കൊണ്ടിരുന്നു. കേരളമടക്കമുള്ള പ്രദേശത്തു നിന്നും മറ്റാരും അറിയാതെ അതീവ രഹസ്യമായി അവരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ഒരു പ്രതിയെ കൊണ്ടുപോകാൻ ഞങ്ങൾ കർണാടകയിലെത്തിയ സമയത്തെ വെല്ലുവിളിയും അസാരി വിശദീകരിച്ചു. പ്രതികളെ കൊണ്ടുപോകുന്നതിനിടെ ഇന്ത്യൻ മുജാഹിദീൻ ഭീകരർ പോലീസിനെ ആക്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ് ലഭിച്ചു. അതുകൊണ്ട് കുടിവെള്ളം വാങ്ങാൻ പോലും വാഹനം നിർത്തിയില്ല. എവിടേയും നിർത്താതെ വാഹനം ഓടിച്ചത് 1163 കിലോമീറ്ററായിരുന്നു. കർണാടക വിട്ട വണ്ടി അഹമ്മദാബാദിലെത്തിയ ശേഷമാണ് നിർത്തിയത്. അതുപോലെതന്നെയാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും ഭീകരരെ കണ്ടെത്തി എത്തിച്ചത്.
350 ഓളം പോലീസ് ഉദ്യോഗസ്ഥർ.ഗുജറാത്ത് പോലീസിന്റെ എക്കാലത്തെയും മികച്ച അന്വേഷണം. കണ്ടെത്തിയത് ആഗോള ഇസ്ലാമിക ഭീകരതയുടെ വിപുലമായ സംഘത്തെ. ഗുജറാത്ത് സംഘം എല്ലാ സാങ്കേതിക നെറ്റ്വർക്കും രഹസ്യാന്വേഷണ സംവിധാനവും സംയോജിപ്പിച്ചു. സർക്കാർ ശമ്പളം പറ്റി തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുളള നാട്ടിലാണ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ ഭീകരതയുടെ കണ്ണികളെ വിശ്രമമില്ലാത്ത അധ്വാനം കൊണ്ട് നിയമത്തിന് മുൻപിലെത്തിച്ച ഈ ഉദ്യോഗസ്ഥർ ശ്രദ്ധ നേടുന്നത്. ഭീകരർക്ക് ശിക്ഷ ലഭിക്കുമ്പോൾ രാജ്യത്തിന്റെ് ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ മറ്റൊരു വിജയഗാഥകൂടിയാണ് രചിക്കപ്പെടുന്നത്. വെബ് ഡസ്‌ക് ജനം ടിവി ഡോട്ട് കോം














