കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല ദർശനത്തെ വിമർശിച്ച് സുന്നി യുവജനസംഘം സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഒരു ഹിന്ദു മതഭക്തൻ ചെയ്യുന്ന ശബരിമല അയ്യപ്പനോടുളള എല്ലാവിധ ആരാധനകളും നിർവ്വഹിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചെത്തിയത്. ഒരു മുസ്ലീം ഇതര മതസ്ഥരുടെ ദേവാലയങ്ങളിൽ പോകുകയോ അവരുടെ ആചാരങ്ങളോ വേഷവിധാനങ്ങളോ സ്വീകരിക്കുകയോ ചെയ്താൽ അയാൾ ഇസ്ലാമിന് പുറത്താണെന്നാണ് ഇസ്ലാമിക നിയമമെന്നാണ് അബ്ദുൾ ഹമീദ് ഫൈസിയുടെ വാക്കുകൾ.
ആരൊക്കെയാണ് മതത്തിന് പുറത്തേക്ക് പോകുന്നതെന്ന് ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അബ്ദുൾ ഹമീദ് ഫൈസി പറയുന്നു. പുരോഹിതന്റെ വേഷം ധരിച്ച് ഒരാൾ പളളിയിൽ പോയാൽ അയാൾ ഇസ്ലാമിന് പുറത്താണ്. ഇസ്ലാമിൽ സുസമ്മതമായ ഒരു കാര്യത്തെ നിഷേധിച്ചാൽ അയാൾ പുറത്തുപോകും. മദ്യപാനം, സ്വവർഗസംഭോഗം തുടങ്ങിയ നിഷിദ്ധമായ കാര്യങ്ങൾ കുഴപ്പമില്ലെന്ന് വിശ്വസിച്ചാലും അയാൾ പുറത്താണെന്നും ഫൈസി പറയുന്നു.
യൂട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഫൈസിയുടെ അഭിപ്രായ പ്രകടനം. എല്ലാ ഹിന്ദു മതാചാരങ്ങളും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന് കൃത്യമായി മതത്തിന് പുറത്തേക്കുളള വഴി തുറന്നിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ഫൈസി ആരോപിക്കുന്നു.
ഇരുമുടിക്കെട്ടേന്തി പടിപൂജ ചെയ്ത് പതിനെട്ടാം പടികയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയ്യപ്പനെ ദർശിച്ചുവെന്ന പത്രവാർത്തകൾ വായിച്ചുകൊണ്ടായിരുന്നു ഫൈസിയുടെ വാക്കുകൾ. ഹിജാബ് വിഷയത്തിൽ ഇസ്ലാമിൽ ഇല്ലാത്ത ചരിത്രം പറഞ്ഞ് അദ്ദേഹം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതായും ഫൈസി കുറ്റപ്പെടുത്തുന്നു.
ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടി മാറി മാറി രാഷ്‌ട്രീയ പാർട്ടികളിലും ചേരികളിലും നിന്ന വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ഫൈസി ആരോപിക്കുന്നു. 1985 ൽ ശരിയത്ത് വിവാദ കാലഘട്ടത്തിൽ അദ്ദേഹം കോൺഗ്രസ് നേതാവും എംപിയുമായിരുന്നു. പക്ഷെ പച്ചയായി ശരിയത്തിനെതിരെ നിന്ന് ഇസ്ലാമിക വിരുദ്ധർക്കൊപ്പം അണിചേർന്ന വ്യക്തിയാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ട മേച്ചിൽത്തടം തേടി ജനതാദളിൽ പോയി. പിന്നീട് ബിജെപിയിൽ വന്നു. ബിജെപിയിൽ കൂടുതൽ ഉയർന്ന പദവികൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഇസ്ലാമിനെ പുച്ഛിക്കുന്നതും പരിഹസിക്കുന്നതുമെന്നും ഫൈസി പറയുന്നു.
ആരിഫ് മുഹമ്മദ് ഖാനെതിരെ ഫത്വ പറയാനുളള അധികാരം തനിക്കില്ലെന്നും അത് പറയേണ്ടത് മത പണ്ഡിതരാണെന്നും ഫൈസി പറയുന്നു. അദ്ദേഹം ഇസ്ലാമിക വൃത്തത്തിന് അകത്ത് നിന്നുകൊണ്ടുളള പ്രവർത്തനങ്ങൾ അല്ല ഇപ്പോൾ നടത്തുന്നത് പുറത്തേക്കുളള വാതിൽ തുറന്നുകൊണ്ടുളള പ്രവർത്തനങ്ങളാണെന്നും ഫൈസി വിമർശിക്കുന്നു.
ഹിജാബ് ഇസ്ലാമിന്റെ ഭാഗമല്ലെന്നും ഖുർ ആനിൽ ഏഴ് തവണ ഈ വാക്ക് പറയുന്നുണ്ടെങ്കിലും ഒരിക്കലും വസ്ത്രധാരണവുമായി ചേർത്തുവെച്ചല്ലെന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മുസ്ലീം വിദ്യാർത്ഥിനികളുടെ
വിദ്യാഭ്യാസത്തെ തടസപ്പെടുത്താനുളള ഗൂഢാലോചനയാണ് ഹിജാബ് പ്രതിഷേധമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
Comments