ബംഗളൂരു :ഹിജാബ് ധരിക്കുക എന്നത് ഇസ്ലാമിനോടുള്ള കടമയാണെന്ന് മുൻ കശ്മീരി നടി സൈറ വാസിം. കർണാടകയിൽ ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് ഹിജാബ് വാദികൾക്ക് പിന്തുണയുമായി നടി രംഗത്ത് വന്നത്.
ഹിജാബ് തിരഞ്ഞെടുപ്പാണ് എന്ന വാദം അസംബന്ധമാണ്. ഹിജാബ് ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് അല്ല. മറിച്ച് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിനോടുള്ള കടമയാണ്. ഹിജാബ് ധരിക്കുന്ന സ്ത്രീകൾ ദൈവത്തോടുള്ള കടമയാണ് നിർവ്വഹിക്കുന്നത്. ഇക്കൂട്ടർ ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുകയും, സ്വയം സമർപ്പിക്കുകയും ചെയ്യുന്നുവെന്നും നടി പറഞ്ഞു.
മുസ്ലീം സ്ത്രീ എന്ന നിലയിൽ താൻ ഹിജാബ് ധരിക്കുന്നു. ആരെങ്കിലും ഇതിന് തടസ്സം നിന്നാൽ ശക്തമായി എതിർക്കും. ഹിജാബ് വേണോ, വിദ്യാഭ്യാസം വേണോ എന്ന് സ്ത്രീകളോട് ചോദിക്കുമ്പോഴാണ് അവിടെ അജണ്ട രൂപപ്പെടുന്നത്. ഇത് മുസ്ലീം സ്ത്രീകളോടുള്ള വിവേചനമാണ്. നിങ്ങൾ മുസ്ലീം സ്ത്രീകളെ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുകയാണെന്നും സൈറ വാസിം ആരോപിച്ചു.
മറ്റുള്ളവർ ഉണ്ടാക്കുന്ന അജണ്ടകൾക്കുള്ളിൽ മുസ്ലീം സ്ത്രീകളെ തടവിലാക്കാനാണ് ശ്രമം. മറ്റൊന്ന് തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുന്നില്ല. സ്ത്രീ ശാക്തീകരണം എന്ന പേരിൽ ഇപ്പോൾ നടക്കുന്നതെല്ലാം വിപരീത പ്രവർത്തനങ്ങളാണെന്നും സൈറ വാസിം പ്രതികരിച്ചു.
സീക്രട്ട് സൂപ്പർ സ്റ്റാർ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച സെെറ വാസിം 2019 ലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. അഭിനയം ഇസ്ലാമിന് നിരക്കാത്തത് ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിനയം നിർത്തുകയാണെന്ന നടിയുടെ പ്രഖ്യാപനം.
Comments