മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്‌കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാതെ തിരൂർ എ.എം.എൽ.പി.സ്‌കൂൾ. അപകട ഭീഷണി നേരിടുന്ന സ്‌കൂളിൽ ഇതുവരെയും അറ്റകുറ്റപ്പണി നടത്താതിരുന്നതോടെയാണ് അദ്ധ്യയനം ആരംഭിക്കുന്നതിന് തടസ്സമായത്. രാവിലെ സ്‌കൂളിലെത്തിയ രക്ഷിതാക്കൾ സ്‌കൂളിന് മുൻപിൽ പ്രതിഷേധിച്ചു.
ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറന്നപ്പോൾ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷകർത്താക്കൾ. എന്നാൽ ഇതിന് വിപരീതമായ കാഴ്ചയാണ് സ്‌കൂളിൽ കണ്ടത്. മേൽക്കൂരയിലെ ഓടുകൾ പലതും പൊട്ടി നിലത്തു വീണിട്ടുണ്ട്. ചിതലരിച്ച് മേൽക്കൂരയുടെ ഭാഗങ്ങളും അടർന്നു വീണിട്ടുണ്ട്. ഇതെല്ലാം കണ്ടതോടെ രക്ഷിതാക്കൾ അദ്ധ്യയനം തുടങ്ങാൻ അനുവദിക്കില്ലെന്ന് ് പറഞ്ഞ് സ്‌കൂളിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏകദേശം 50 ഓളം കുട്ടികൾ നാല് ക്ലാസുകളിലുമായി പഠിക്കുന്നുണ്ട്. മാനേജ്‌മെന്റിന്റെ സ്വത്ത് അവകാശ തർക്കത്തെ തുടർന്നാണ് സ്‌കൂളിൽ അറ്റകുറ്റപ്പണി നടത്താത്തത് എന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ് സ്‌കൂൾ കെട്ടിടം.
ഈ അവസ്ഥയിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടികളാണ് വലുത്. റെയിൽവേ ട്രാക്കിലൂടെ തീവണ്ടി പോകുമ്പോൾ സ്‌കൂൾ ഒന്നായിട്ട് കുലുങ്ങും. എപ്പോഴാണ് നിലംപൊത്തുകയെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് കുട്ടികളെ പഠിക്കാൻ വിടാൻ സാധിക്കില്ല. ഇതിനെന്തെങ്കിലും ഒരു പരിഹാരം കാണണം. സ്‌കൂളിന്റെ അവസ്ഥ നേരത്തെ തന്നെ അദ്ധ്യാപകരുടെയും മാനേജ്‌മെന്റയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ മാനേജ്‌മെന്റിന്റെ ആളുകൾ ഈ ഭാഗത്തേക്കേ വരുന്നില്ല. നേരത്തെ നാട്ടുകാരിൽ നിന്നും മറ്റും പിരിവെടുത്താണ് സ്‌കൂളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Comments