തിരുവനന്തപുരം: ‘സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്തത് ഉദാത്തമായ കാര്യം, പെൺകുട്ടിയുടേത് ധീരമായ നടപടി’ നാല് വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇത്. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണം എന്തായിരുന്നു ? ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നതു പോലെ വ്യക്തിയേക്കാളും അദ്ദേഹം ധരിച്ച വസ്ത്രത്തിന്റെ നിറമായിരുന്നോ കാരണം? എന്തായാലും നാല് വർഷത്തിനിപ്പുറം കഥകൾ മാറിമറിയുകയാണ്… തന്റെ വാക്കുകൾ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ? ‘ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഓർക്കാതെ വയ്യ…. എന്നാലിവിടെ സ്വാമി ഗംഗേശാനന്ദയ്‌ക്ക് നീതി ലഭിച്ചുവെന്ന് പറയാനാകുമോ?…
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരെ നടന്ന വ്യക്തിഹത്യകൾക്ക് കാരണം അദ്ദേഹം ധരിച്ച വസ്ത്രത്തിന്റെ നിറമാണെങ്കിലും അല്ലെങ്കിലും നിരപരാധിയായ സ്വാമിയെ ചിത്രവധം ചെയ്ത കേരളം അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞപ്പോൾ മൗനം പാലിക്കുകയാണ്. ഹിന്ദു സന്യാസിമാരെ പരിഹസിക്കാൻ അവസരം മുതലെടുത്ത മുഖ്യമന്ത്രി അടക്കമുള്ള രാഷ്‌ട്രീയ നേതാക്കളും, പ്രമുഖരും സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളും സൈബർ സഖാക്കളുമെല്ലാം മൗനവ്രതത്തിലാണ്. ഗംഗേശാനന്ദ വിഷയത്തിൽ സത്യം തെളിയുമ്പോൾ നാണം കെട്ട് തലതാഴ്‌ത്തി നിൽക്കുന്ന കേരളത്തെയാണ് കാണാനാവുന്നത്. ഒന്നുകിൽ അന്ന് പ്രതികരിച്ചവർ അവരുടെ തെറ്റ് തിരുത്തണം, അല്ലെങ്കിൽ… ‘അല്ലെങ്കിൽ’ എന്നൊരു സെക്കൻഡ് ഓപ്ഷൻ ഇവിടെയുണ്ടാകുന്നില്ല’ തെറ്റു തിരുത്തുക തന്നെയാണ് വേണ്ടതെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.
2017 മെയ് 19ന് തിരുവനന്തപുരം പേട്ടയിൽ വച്ച് രാത്രിയായിരുന്നു സംഭവം. സ്വാമി ലൈംഗികാതിക്രമത്തിന് ശ്രമിച്ചപ്പോൾ 23 കാരിയായ വിദ്യാർത്ഥിനി ‘സ്വയ രക്ഷയ്‌ക്കായി’ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് കേസെടുത്ത് പോലീസ് മുന്നോട്ട് പോയത്. 2019 മെയ് 20ന് തന്നെ മുഖ്യമന്ത്രി പ്രതികരണവുമായി എത്തി. ‘നല്ല ധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉടനീളം കാവിവസ്ത്രധാരികൾക്കെതിരായ ട്രോളുകൾ, സംഘപരിവാർ പ്രസ്ഥാനങ്ങൾക്കെതിരായ വിമർശനങ്ങൾ കളിയാക്കലുകൾ.
എന്നാൽ ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയ പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്തിലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞു. ഇതോടെ കേസിൽ ഗൂഢാലോചന ഉണ്ടെന്ന് മനസിലാവുകയും കേസ് ക്രൈംബ്രാഞ്ചിന് വിടുകയുമായിരുന്നു. യുവതിയും അയ്യപ്പദാസുമായുള്ള പ്രണയബന്ധത്തെ ഗംഗേശാനന്ദ ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് യുവതി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇതിന് അയ്യപ്പദാസും യുവതിയെ സഹായിച്ചിരുന്നു.
സംഭവത്തിന് ദിവസങ്ങൾ മുൻപാണ് ഗംഗേശാനന്ദയെ ആക്രമിക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയത്. ജനനേന്ദ്രിയം മുറിക്കുന്നതിന്റെ വീഡിയോകളും ഇരുവരും ചേർന്ന് കണ്ടിരുന്നു. ഇത് പ്രകാരമാണ് രാത്രി ഗംഗേശാനന്ദയുടെ മുറിയിൽ യുവതി എത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഗൂഢാലോചന നടത്തിയതിന് യുവതിയ്‌ക്കും കാമുകനുമെതിരെ വ്യക്തമായ തെളിവു ലഭിച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്. സംഭവത്തിൽ യുവതിയെയും കാമുകനെയും പ്രതിചേർക്കാൻ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. പ്രതിചേർക്കാൻ കഴിയുമെന്ന് നിയമോപദേശം ലഭിച്ചാൽ ഇരുവരെയും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
ഇവിടെ ആരും ചർച്ച ചെയ്യാതെ പോകുന്ന മറ്റൊരു വസ്തുതയുണ്ട്. മുഖ്യധാര മാദ്ധ്യമങ്ങളും ചാനലുകളും മാത്രമല്ല ഗംഗേശാനന്ദയെ ക്രൂരമായി ആക്രമിച്ചത്. അദ്ദേഹത്തിനെതിരെ ഓൺലൈൻ മഞ്ഞകൾ നിറം പിടിപ്പിച്ച വാർത്തകളെഴുതി. ഒരു സാത്വികനായ സന്യാസി എന്ന നിലയിൽ നിന്ന് ലോകത്തെ ഏറ്റവും ഹീനനായ മനുഷ്യനായി ഗംഗേശാനന്ദ മാറി. അവസരം പാർത്തിരുന്നവർ സ്വാമിയെക്കാൾ സ്വാമിയുടെ കാഷായ വസ്ത്രത്തെയായിരുന്നു ആക്രമിച്ചത്. അദ്ദേഹത്തിന്റെ മതവിശ്വാസത്തേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും നിരന്തരം അവഹേളനത്തിന് പാത്രമാക്കി. സർക്കാരും മന്ത്രിമാരും അതിനു കൂട്ടുനിൽക്കുകയും ചെയ്തു.
നാല് വർഷം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിച്ച സ്വാമി ഗംഗേശാനന്ദയുടെ അവസ്ഥ അതിദയനീയമായിരുന്നു. സത്യം എന്നെങ്കിലും പുറത്തുവരുമെന്നത് ഇവിടെ യാഥാർത്ഥ്യമാകുമ്പോഴും ഗംഗേശാനന്ദയ്‌ക്കുണ്ടായ ശാരീരികമായ ബുദ്ധിമുട്ടുകളും അപഹാസ്യങ്ങളും അർക്കും തിരിച്ചെടുക്കാനാകില്ല. താൻ തെറ്റുകാരനാണോയെന്ന് ഭരണഘടന അനുസരിച്ച് കോടതിയും വിശ്വാസമനുസരിച്ച് ഈശ്വരനുമാണ് തീരുമാനിക്കേണ്ടതെന്നാണ് ഗംഗേശാനന്ദ അന്ന് പ്രതികരിച്ചത്. തനിക്കെതിരെ നിൽക്കുന്നവർ അതിശക്തരാണെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു. ‘ആർക്കെതിരേയും പരാതിയില്ല, സഹായം ലഭിച്ചവർ പ്രത്യുപകാരം ചെയ്തതായി മാത്രമെ കാണുന്നുള്ളൂ’ എന്നായിരുന്നു ഗംഗേശാനന്ദയുടെ വാക്കുകൾ. തീർത്തും ഒരു സന്യാസിയുടെ മാനസികാവസ്ഥ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് ശസ്ത്രക്രിയകളാണ് നടത്തിയത്. ശക്തമായ അണുബാധയും നീർക്കെട്ടും ജനനേന്ദ്രിയത്തിൽ ഉണ്ടായിരുന്നു. നീർക്കെട്ടും അണുബാധയും മാറ്റിയപ്പോൾ നാല് സെന്റിമീറ്റർ അകലത്തിൽ രണ്ട് കഷ്ണങ്ങളായി മുറിഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി. പ്രധാന രക്തക്കുഴലുകൾ നശിച്ച ചർമ്മത്തിന്റെ സഹായത്തോടെ മാത്രമാണ് നിലനിന്നത്. മുറിവേറ്റ ഭാഗങ്ങൾ അഞ്ച് മണിക്കൂർ നേരം നീണ്ട ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. യൂറോളജി പ്ലാസ്റ്റിക്ക് സർജറി, തുടങ്ങിയ സാങ്കേിത വിദ്യങ്ങൾ ഉപയോഗിച്ചു. ഇതിന്റെ എല്ലാം അസഹ്യമായ വേദനയ്‌ക്ക് പുറമെയുള്ള അപഹസിക്കലും അവഹേളനങ്ങളും…
ഒടുവിൽ ആ സത്യം പുറത്തുവരുമ്പോൾ പ്രബുദ്ധ കേരളം എന്ത് നീതിയാണ് ഗംഗേശാനന്ദയ്‌ക്ക് നൽകുന്നത്. ഓരോ മലയാളിയും അദ്ദേഹത്തോട് മാപ്പ് പറയേണ്ടതല്ലേ? ഇത്രയും നാളത്തെ ക്രൂരമായ അനുഭവങ്ങൾക്ക് അത്രയെങ്കിലും ആ മനുഷ്യൻ അർഹിക്കുന്നില്ലേ ? ഒരു കാര്യം പറയാതിരിക്കാനാകില്ല, എല്ലാ മലയാളികൾക്കും വേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെങ്കിലും അദ്ദേഹത്തോട് മാപ്പ് പറയേണ്ടതാണ്.. ക്രിമിനൽ പ്രവൃത്തി ചെയ്ത ഒരു പെൺകുട്ടിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് പൊതുസമൂഹത്തോട് തുറന്ന് പറയാൻ അദ്ദേഹം തയ്യാറാകണം. ഒപ്പം ഗംഗേശാനന്ദ സ്വാമികളെ കാണുകയും അദ്ദേഹത്തോട് ക്ഷമ പറയുകയും വേണം.. ഇല്ലെങ്കിൽ പിന്നെ പ്രബുദ്ധ കേരളമെന്ന വാക്കിന് എന്ത് പ്രസക്തിയാണുള്ളത് ? നന്മയുള്ള ലോകമെന്ന് വാഴ്‌ത്തിപ്പാടിയാൽ മാത്രം പോരല്ലോ പ്രവൃത്തിയിലും വേണ്ടേ ഇറ്റു നന്മ ? ശ്രീ പിണറായി വിജയൻ സാർ കേരളം കാത്തിരിക്കുന്നു , അങ്ങയുടെ മറുപടിക്കായ് ..














