മോസ്‌കോ: യുക്രെയ്‌ന്റെ കിഴക്കൻ വിമതപ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോട് കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാൻസ്‌ക് മേഖലകളെയാണ് സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. 2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന പ്രദേശങ്ങളാണിത്. റഷ്യൻ സൈന്യത്തെ ഇവിടങ്ങളിലേക്ക് വിന്യസിക്കാനുള്ള നീക്കമാണ് പുടിൻ നടത്തിയിരിക്കുന്നത്. യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി.
യുക്രെയ്‌ന് തങ്ങളുടെ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ടെന്നും ആധുനിക യുക്രെയ്‌നെ റഷ്യ സൃഷ്ടിച്ചതാണെന്നും പുടിൻ അവകാശപ്പെട്ടു. ‘ യുക്രെയ്ൻ യുഎസ് കോളനിയായി മാറിയിരിക്കുകയാണ്. റഷ്യയ്‌ക്കെതിരായി പോരാട്ടം നടത്താൻ സേനാതാവളമായി യുക്രെയ്‌നെ മാറ്റുകയാണ് നാറ്റോ ലക്ഷ്യമിടുന്നത്. യുക്രെയ്‌നെ നാറ്റോ ആയുധപ്പുരയാക്കിയെന്നും’ പുടിൻ ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പുടിന്റെ പ്രഖ്യാപനം.
അതേസമയം അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് റഷ്യ നടത്തിയതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോപിച്ചു. യുക്രെയ്‌ന്റെ പരമാധികാരത്തിന്മേൽ കടന്നുകയറുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനും യുക്രെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments