ദുബായ് : കൊറോണ ആശങ്കകൾ ഒഴിഞ്ഞതോടെ ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രക്കാർ വർദ്ധിച്ചു. 2021-ൽ 41 കോടിയിലേറെ ആളുകളാണ് ദുബായിൽ മെട്രോയും ടാക്സിയും അടക്കമുള്ള പൊതു സംവിധാനം ഉപയോഗിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ചത് വലിയ വർദ്ധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.
യുഎഇയിൽ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളെ മറികടന്ന് പൊതുവാഹനങ്ങളിലേക്ക് ആളുകൾ എത്തുകയാണ്. 2020ൽ ദുബായിൽ പൊതുവാഹനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 34.6 കോടിയായിരുന്നെങ്കിൽ കഴിഞ്ഞവർഷം 46.1 കോടിയായെന്ന് ആർടിഎ വ്യക്തമാക്കി. ബസ്, ട്രാം, ടാക്സി, അബ്ര, ഫെറി, വാട്ടർ ടാക്സി തുടങ്ങിയവയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ക്രമാനുഗത വളർച്ച രേഖപ്പെടുത്തി. എക്സ്പോ വേദികളിലേക്ക് ഏറെ പേരും പൊതുവാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാനാകുന്ന പൊതുവാഹനങ്ങൾ ഗതാഗതമേഖലയിൽ വൻ മാറ്റത്തിനു വഴിയൊരുക്കിയിട്ടുണ്ട്.
പൊതുഗതാഗത മേഖലകളെ ബന്ധിപ്പിച്ച് കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. യാത്രക്കാരുടെ എണ്ണത്തിൽ 33% വുമായി മെട്രോയും 34% ത്തോടെ ടാക്സിയുമാണ് മുന്നിൽ. ബസ് യാത്രക്കാർ 25%. ഡിസംബറും നവംബറുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയ മാസങ്ങൾ. മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ കഴിഞ്ഞവർഷം 15.13 കോടി യാത്രക്കാർ കയറി. ഗ്രീൻ-റെഡ് ലൈനുകൾ സംഗമിക്കുന്ന ട്രാൻസ്ഫർ സ്റ്റേഷനുകളായ ബുർജ്മാനിലും യൂണിയനിലുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്. റെഡ് ലൈനിൽ 70 ലക്ഷം പേരെത്തിയ അൽ റിഗ്ഗ, ബിസിനസ് ബേ , ബുർജ് ഖലീഫ , ഗ്രീൻ ലൈനിൽ ബനിയാസ് , ഷറഫ് ഡിജി , സ്റ്റേഡിയംഎന്നിവയാണ് തിരക്കേറിയ സ്റ്റേഷനുകൾ.
Comments