ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം സംബന്ധിച്ച വാർത്തകൾ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഏഷ്യൻ ഓഹരി സൂചികകളിലെല്ലാം ഇതിന്റെ ഭീതി പ്രകടമാണ്. ബോംബെ ഓഹരി സൂചികയിൽ സെൻസെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റി 1.68 ശതമാനം ഇടിവോടെ 17000 ത്തിൽ താഴെയെത്തി.
രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെയാണ് സെൻസെക്‌സ് 984.66 പോയിന്റുകൾ ഇടിഞ്ഞ് 56,698. 93 ലെത്തിയത്. 1.71 ശതമാനമായിരുന്നു ഇടിവ്. നിഫ്റ്റി 16,918 ലേക്കാണ് താഴ്ന്നത്.
ഓസ്‌ട്രേലിയൻ ഓഹരിസൂചികയിൽ കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനായില്ല. 7200 ൽ താഴെയാണ് സൂചിക. സ്വർണ ഖനന കമ്പനികളുടെ ഓഹരികളിലും ഊർജ്ജ കമ്പനികളുടെ ഓഹരികളിലും മാത്രമാണ് നേട്ടമുളളത്.
ജപ്പാൻ ഓഹരിസൂചികയിലും ഇടിവ് നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സെഷനുകളിലും തുടരുന്ന നഷ്ടത്തിന് ഇന്നും മാറ്റമുണ്ടായില്ല. നിക്കി സൂചിക 26,400 ൽ താഴെയാണ്. സോഫ്റ്റ് ബാങ്കിന്റെയും വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയവയുടെയും ഓഹരികൾക്ക് ഇവിടെ ഇടിവ് നേരിട്ടു.
ഹോങ്കോംഗ് ഓഹരി വിപണിയിൽ 3.1 ശതമാനവും ദക്ഷിണകൊറിയൻ വിപണിയിൽ 1.8 ശതമാനവും തായ് വാനിൽ 1.7 ശതമാനവും ഇടിവുണ്ടായി. ചൈനയുടെ ഓഹരിസൂചികയും ഒരു ശതമാനം നഷ്ടത്തിലാണ്. ന്യൂസിലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യൻ സൂചികകളിലും 0.2 ശതമാനം മുതൽ 0.7 വരെ ഇടിവ് നേരിട്ടു.
Comments