തൃശൂർ : തൃശൂർ ആറ്റുപുറത്ത് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ മാനസിക പീഡനമാണെന്ന് കുടുംബം. ഫെബ്രുവരി 8ന് സ്വന്തം വീട്ടിലെ കിടപ്പു മുറിയിലാണ് ഫൈറൂസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 8 ന് ഭർത്താവിന്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ഫൈറൂസ് തൂങ്ങിമരിച്ചത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. ‘എന്നെ ഇവിടുന്ന് കൊണ്ടുപോണം. എനിക്ക് ഇവിടെ പറ്റില്ല എന്ന് അവൾ പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മകളെ ബുദ്ധിമുട്ടിച്ചു. വീട്ടിൽ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ കുഞ്ഞിനെ കാണാനായി വീഡിയോ കോളിൽ വരും, ഫോൺ വയ്ക്കും. അവസാനമായി വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്.’ ഫൈറൂസിന്റെ പിതാവ് പറഞ്ഞു.
ഒന്നര വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗർഭിണിയായ ശേഷമാണ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. പീഡനം കാരണമാണ് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പ്രസവശേഷം ഫൈറൂസിനെയും കുഞ്ഞിനെയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്ന് പരാതിയുണ്ട്. ഫൈറൂസിന്റെ സഹോദരിയാണ് ഇപ്പോൾ കുഞ്ഞിനെ നോക്കുന്നത്.
ജാഫറിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. ഫോണിലെ സംഭാഷണങ്ങളും പോലീസിന് തെളിവായി കൈമാറി.
Comments