1957……..വൈദ്യശാസ്ത്ര മേഖലയിലെ കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിലെ നിർണായക വർഷം…… അന്നാണ് ആദ്യമായി കൃത്രിമ ഹൃദയത്തിന്റെ പരീക്ഷണം നടന്നത്. ഹൃദയസ്തംഭനത്തെക്കുറിച്ചും ഹൃദ്രോഗങ്ങളെക്കുറിച്ചുമുള്ള മനുഷ്യരുടെ ഭയത്തിന് വിരാമമിട്ട കൃത്രിമ ഹൃദയത്തിന്റെ കണ്ടുപിടിത്തത്തെക്കുറിച്ചാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടുന്നത്.
1990 ന് ശേഷം ലോകത്ത് ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെയാണ് വൈദ്യശാസ്ത്ര ലോകം കൃത്രിമ ഹൃദയം എന്ന ആശയത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയത്. ഹൃദയാഘാതവും ഇതേ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മറികടക്കാൻ കൊഴുപ്പു കുറഞ്ഞ ഭക്ഷണവും വ്യായാമവുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെങ്കിലും ഇതൊന്നും തന്നെ പര്യാപ്തമല്ലെന്ന ചിന്തയിൽ നിന്നാണ് കൃത്രിമ ഹൃദയത്തിന്റെ പിറവി.
കൃത്രിമ ഹൃദയത്തിന്റെ പേറ്റന്റ് ആദ്യം സ്വന്തമാക്കിയത് ഡോ. പോൾ വിൻചൽ ആയിരുന്നുവെങ്കിലും, ഡച്ചുകാരനായ വില്യം ജെ കോൾഫിനെയാണ് കൃത്രിമ ഹൃദയത്തിന്റെ പിതാവായി കണക്കാക്കുന്നത്. 1950 കളുടെ മദ്ധ്യത്തിൽ ഡോ പോൾ വിൻചൽ പേറ്റന്റ് എടുത്തതോടെയാണ് കൃത്രിമ ഹൃദയത്തിന് വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് ഗൗരവ സ്വഭാവം കൈവന്നത്. വിൻചലിന്റെ ഗവേഷണം ഭാവിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്ര ലോകത്തിന് ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയ ഡച്ചുകാരനായ വില്യം ജെ കോൾഫ് 1957 ൽ വിൻചലിൽ നിന്നും പേറ്റന്റ് സ്വന്തമാക്കി. കൃത്രിമ ഹൃദയത്തിന്റെ കണ്ടുപിടിത്തത്തിൽ ഏറെ നിർണായകമായികുന്നു കോൾഫിന്റെ ഈ നീക്കം. പേറ്റന്റ് ലഭിച്ച അദ്ദേഹം കൃത്രിമ ഹൃദയം ആദ്യം മൃഗങ്ങളിൽ പരീക്ഷിച്ചു. ഇത് വിജയിച്ചതോടെയാണ് ആദ്യത്തെ കൃത്രിമ ഹൃദയവും രൂപം കൊണ്ടു.
കൃത്രിമ ഹൃദയത്തിന്റെ പരീക്ഷണം വലിയ വിജയമായിരുന്നെങ്കിലും മനുഷ്യനിൽ ഇത്തരത്തിലൊരു പരീക്ഷണം നടത്താൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. 13 വർഷങ്ങൾക്ക് ശേഷം 1982 ലാണ് കൃത്രിമ ഹൃദയം ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചത്. ഇതിനിടെ 1969 ൽ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു ഹൃദ്രോഗിയെ 60 മണിക്കൂർ നേരം ജീവിപ്പിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞത് ലോകമെമ്പാടും വലിയ വാർത്തായിയിരുന്നു.
1982 ൽ അമേരിക്കൻ സർജനായ വില്യം ഡിവ്രിസ് ആണ് ആദ്യമായി മനുഷ്യനിൽ കൃത്രിമ ഹൃദയം പരീക്ഷിച്ചത്. സിയാറ്റിലിലെ ദന്തരോഗ വിദഗ്ധനായ ഡോ. ബാർണി ക്ലാർക്കിന്റെ ശരീരത്തിലായിരുന്നു പരീക്ഷണം. കൃത്രിമ ഹൃദയവുമായി ഡോ. ബാർണി 112 ദിവസം ജീവിച്ചു. ജാർവിക് 7 എന്ന കൃത്രിമ ഹൃദയം ആയിരുന്നു ബാർണി ക്ലാർക്കിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നത്.
മനുഷ്യനിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ കൃത്രിമ ഹൃദയവുമായി ബന്ധപ്പെട്ട കൂടുതൽ പരീക്ഷണങ്ങളിൽ ഗവേഷകർ ഉത്സാഹം കാണിച്ചു. മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി ചെറിയ ബാറ്ററികൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കൃത്രിമ ഹൃദയത്തിന് വേണ്ടിയുള്ള പരീക്ഷണങ്ങളായിരുന്നു ഗവേഷകർ നടത്തിയിരുന്നത്, അങ്ങിനെ 1998 ൽ അമേരിക്കക്കാരനായ മൈക്കൽ ഡിബാക്കി ആദ്യത്തെ ബാറ്ററി കൊണ്ടുപ്രവർത്തിപ്പിക്കാവുന്ന ഹൃദയം കണ്ടുപിടിച്ചു. ഇലക്ട്രിക് ഹാർട്ട് എന്നായിരുന്നു ഇതിന് പേര് നൽകിയിരുന്നത്.
ആരോഗ്യരംഗത്തെ വലിയ വിപ്ലവമായിരുന്നു ഇലക്ട്രിക് ഹാർട്ട് എങ്കിലും ഇതിന്റെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമാണ് എന്നതിൽ ഇപ്പോഴും ഗവേഷണങ്ങൾ തുടരുകയാണ്. ഇതിന്റെ പ്രവർത്തനരീതി മികവുറ്റതാക്കിയാൽ വൈദ്യശാസ്ത്ര മേഖലയിൽ മറ്റൊരു അദ്ധ്യായത്തിനാകും ഇത് തുടക്കമിടുക….
Comments