ദുബായ്: ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ സാധിക്കാത്ത നിരാശ തീർത്ത് ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചുവരവ്. ദുബായ് ഓപ്പണിൽ ആദ്യ മത്സരത്തിലാണ് ജോക്കോവിച്ച് ജയം നേടിയത്. ഇറ്റലിയുടെ ലോറൻസോ മുസേറ്റിയെ 6-3,6-3ന് നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. കൊറോണ വാക്‌സിനേഷൻ വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ തടസ്സമായത്. ഓസ്‌ട്രേലിയ വിസ നിയമലംഘനമാരോപിച്ച് മൂന്ന് വർഷത്തേക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചു.
2022 സീസണിലെ തന്റെ ആദ്യ മത്സരത്തിൽ ജയം നേടാനായത് കാണികളുടെ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ടാണെന്നും സെർബിയൻ താരം പറഞ്ഞു. മൂന്ന് മാസം ഏറ്റവും തിരക്കുപിടിച്ച സീസണിൽ നിന്നും മാറിനിൽക്കേണ്ടി വന്നതിലുള്ള ക്ഷീണം ദുബായിലെ ജയത്തോടെ വിട്ടുമാറിയെന്നും ജോക്കോവിച്ച് പറഞ്ഞു.
ദുബായ് ഓപ്പൺ അഞ്ചു തവണ നേടിയ താരമാണ് ജോക്കോവിച്ച്. 86 ആഴ്ചകളിൽ ലോക ഒന്നാം നമ്പർ താരമെന്ന നിലയിൽ തുടരുകയാണ് ജോക്കോവിച്ച്. റഷ്യയുടെ ഡാനിയേൽ മെദ് വദേവാണ് തൊട്ടിപിന്നിലുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പണിലെ വിസ നിയമപ്രശ്‌നം ഫ്രഞ്ച് ഓപ്പൺ വേദിയിലും ജോക്കോവിച്ചിന് തടസ്സമാകുമെന്നാണ് റിപ്പോർട്ട്.
Comments