ന്യൂഡൽഹി: കൊറോണയുടെ വ്യാപനം രൂക്ഷമായതോടെ സുപ്രീംകോടതിയിലും നടപടിക്രമങ്ങൾ ഓൺലൈനായി മാറ്റിയിരുന്നു. കൊറോണ ബാധിച്ച സുപ്രീംകോടതി ജഡ്ജിയുടെ അനുഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറയുന്നത്. രോഗം ഭേദമായെങ്കിലും, കൊറോണാനന്തരമുണ്ടായ അസ്വസ്ഥതകളിൽ നിന്ന് പുറത്ത് വരാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും എൻ.വി.രമണ പറയുന്നു.
സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ സാധാരണ നിലയിലേക്ക് മാറ്റണമെന്ന ശുപാർശകൾക്ക് മറുപടിയായാണ് എൻ.വി.രമണ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വികാസ് സിങ് ആണ് ഈ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കായി അവതരിപ്പിച്ചത്. ഒമിക്രോൺ ഗുരുതരമല്ലെന്നും, പ്രശ്‌നങ്ങൾ കുറവാണെന്നുമാണ് വികാസ് സിങ് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് തന്റെ അനുഭവങ്ങൾ ചീഫ് ജസ്റ്റിസ് തുറന്ന് പറഞ്ഞത്. ‘ ആദ്യ തരംഗത്തിൽ കൊറോണ ബാധിച്ചിരുന്നു. എന്നാൽ നാല് ദിവസത്തിനുള്ളിൽ ഇതിൽ നിന്ന് മുക്തി നേടാനായി. പക്ഷേ ഇത്തവണ രോഗം ബാധിച്ച് 25 ദിവസം പിന്നിട്ടും, ഇപ്പോഴും അതിന്റെ പ്രശ്‌നങ്ങളിൽ നിന്ന് പുറത്ത് കടക്കാനായിട്ടില്ല. സ്ഥിതിഗതികൾ വിശദമായി പരിശോധിച്ച ശേഷം കോടതി നടപടികൾ പഴയ രീതിയിലാക്കുന്നത് പരിഗണിക്കാമെന്നും’ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ സുപ്രീംകോടതിയിലെ 10 ജഡ്ജിമാർക്ക് കൊറോണ ബാധിച്ചിരുന്നു. കോടതിയിലെ 30 ശതമാനം ജീവനക്കാർക്കും കൊറോണ ബാധിക്കുകയും പലരും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തതോടെയാണ് കോടതി നടപടിക്രമങ്ങൾ ഓൺലൈനാക്കിയത്. ജനുവരി മൂന്ന് മുതൽ ഓൺലൈനായാണ് വാദം കേൾക്കുന്നത്.
Comments