ലക്‌നൗ: വീണ്ടും അധികാരത്തിലേറിയാൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് തക്ക പ്രതിഫലം നൽകുമെന്ന് ഉറപ്പ് നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900-1000 രൂപ വരെയാണ് പ്രതിഫലം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ അമേഠിയിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുമെന്നും ഇത്തരം കന്നുകാലികളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വാക്ക് നൽകി.
ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾക്ക് എല്ലാം പൂട്ടിട്ടു. ഗോമാതാവിനെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് മുൻപ് ഭരിച്ച ബിജെപി ഇതര സർക്കാറുകളെയും അദ്ദേഹം റാലിക്കിടെ വിമർശിച്ചു.
മുൻപ് സർക്കാർ ജോലി തസ്തികകളിൽ ഒഴിവ് വരുന്ന സാഹചരങ്ങളിൽ യുവാക്കൾക്ക് ജോലി ലഭിക്കുന്നതിനായി ‘വസൂലി’ പണം നൽകേണ്ടതായി വന്നിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി, അഞ്ച് ലക്ഷത്തോളം യുവാക്കൾക്ക് സർക്കാർ ജോലി ലഭ്യമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments