ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി,മെഹുൽ ചോക്‌സി എന്നിവരിൽ നിന്നു 18,000 കോടി രൂപ പിടിച്ചെടുത്ത് ബാങ്കുകൾക്ക് നൽകിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. സോളിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ടുള്ളത് 67,000 കോടി രൂപയാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലവിൽ 4700 കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. 2015-16ൽ 111 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ, 2020-21ൽ 981 കേസ്സുകൾ രജിസ്റ്റർ ചെയ്‌തെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.ഓരോ വർഷവും കേസുകളുടെ എണ്ണം വർദ്ധിക്കുന്നതും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടൽ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസുകൾ പരിഗണിക്കവേയാണ് സോളിസിറ്റർ ജനറൽ കണക്കുകൾ സുപ്രീംകോടതിയിൽ വിശദീകരിച്ചത്.
Comments