മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച വൈകീട്ടോടെയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നവാബ് മാലിക്കിനെ വൈകീട്ട് ആറ് മണിയോടെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദവിവരങ്ങൾക്കായി മന്ത്രിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വാദം പരിഗണിച്ചായിരുന്നു കോടതി കസ്റ്റഡി അനുവദിച്ചത്.
കേസിൽ നവാബ് മാലിക്കിനെ രാവിലെ ഏഴ് മണിയോടെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിച്ചതിന് കേസ് എടുത്തിരിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments