ന്യൂഡൽഹി:ഒരു പതിറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട് വിദേശത്തേക്ക് കടത്തിയ ഹനുമാൻ വിഗ്രഹം ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ബുധനാഴ്ച പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കൈയ്യിലായിരുന്നു ഈ പ്രതിമ. വിജയനഗര കാലഘട്ടത്തിലെ 14-15 നൂറ്റാണ്ടിലെ പ്രതിമയാണിതെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
‘തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട അഞ്ഞൂറ് വർഷം പഴക്കമുള്ള ഹനുമാൻ വെങ്കല വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും’ മന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോഹ്റയ്‌ക്ക് ഓസ്ട്രേലിയൻ മന്ത്രി മൈക്കൽ ഗോൾഡ്മാൻ വിഗ്രഹം തിരികെ നൽകിയിരുന്നു.
2012 ഏപ്രിൽ 9ന് അരിയല്ലൂർ ജില്ലയിലെ വെള്ളൂർ ഗ്രാമത്തിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് ഹനുമാൻ വിഗ്രഹത്തോടൊപ്പം ശ്രീദേവി വിഗ്രഹവും ബൂദേവി വിഗ്രഹവും മോഷ്ടിക്കപ്പെട്ടതായി എഎസ്‌ഐ അറിയിച്ചിരുന്നു. 2014 മാർച്ചിൽ ഈ വിഗ്രഹം ഓസ്ട്രേലിയയിലെ ഒരു സ്വകാര്യ വ്യക്തിയ്‌ക്ക് ലേലം ചെയ്തു. പോലീസിന്റെ അന്വേഷണത്തിൽ ഓസ്‌ട്രേലിയയിലുള്ളത് ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട അതേ വിഗ്രഹമാണെന്ന് കണ്ടെത്തി എന്ന് അധികൃതർ പറഞ്ഞു.
പിന്നീട് കേന്ദ്ര സർക്കാരിന്റെയും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹകരണത്തോടെ വിഗ്രഹം തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട് നാടുകടത്തിയ ഏകദേശം 212 പുരാവസ്തുക്കൾ, പ്രധാനമായും പ്രതിമകൾ, കഴിഞ്ഞ ഏഴു വർഷത്തിനിടെ ബിജെപി സർക്കാർ തിരികെ എത്തിച്ചു എന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.
English summary: 500-Year-Old Hanuman Idol Stolen From Tamil Nadu In 2012 To Be Returned
Comments