മോസ്‌കോ: റഷ്യൻ സന്ദർശനത്തിനെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വരവേൽക്കാനെത്തിയത് ജൂനിയർ മന്ത്രി. ഏറെ പ്രതീക്ഷയോടെ മോസ്‌കോയിൽ എത്തിയ ഇമ്രാന്റെ റഷ്യൻ സന്ദർശനം നാണക്കേടോടെയാണ് ആരംഭിച്ചത്. റഷ്യ യുക്രെയ്‌നുമായുളള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്‌കോയിൽ എത്തിയത്. റഷ്യൻ വിദേശകാര്യ സഹ മന്ത്രി ഇഗോർ മോർഗുലോവിന്റെ നേതൃത്വത്തിലാണ് ഇമ്രാൻ ഖാനെ സ്വീകരിച്ചത്.
സാധാരണഗതിയിൽ ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ എത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനോ അല്ലെങ്കിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരോ എത്തിയാവും സ്വീകരിക്കുക. എന്നാൽ ഇമ്രാൻഖാൻ എത്തിയപ്പോൾ ഇതൊന്നുമുണ്ടായില്ല. വമ്പൻ സ്വീകരണം പ്രതീക്ഷിച്ചെത്തിയ ഇമ്രാനെയും കൂട്ടരെയും സ്വീകരിച്ചത് ജൂനിയറായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നത് ശ്രദ്ധേയം. ഇമ്രാന്റെ സന്ദർശനം റഷ്യ ഗൗനിക്കുന്നില്ല എന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു പാകിസ്താൻ ഉന്നത് ഭരണാധികാരി റഷ്യ സന്ദർശിക്കുന്നത്. ക്രെംലിനുമായുള്ള ബന്ധം പുനഃസജ്ജമാക്കുകയും ഊർജ്ജ മേഖലയിൽ സഹകരണം വിപുലീകരിക്കുകയുമാണ് ഇമ്രാന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി, ആസൂത്രണ വികസന മന്ത്രി അസദ് ഉമർ, വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസാഖ് ദാവൂദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഇമ്രാൻ ഖാനെ അനുഗമിക്കുന്നുണ്ട്. ബീജിംഗ് ശീതകാല ഒളിമ്പിക്സിനായി പാകിസ്താൻ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച ചൈന സന്ദർശിച്ചിരുന്നു. ഇമ്രാൻ ഖാന്റെ ഈ മാസത്തെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്.
Comments