വാഷിംഗ്ടൺ: യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് ബൈഡൻ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികൾ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന നീക്കങ്ങൾ ഉണ്ടാകും. കൂടുതൽ കാര്യങ്ങൾ ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമെടുക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
യുദ്ധം തെരഞ്ഞെടുത്ത വ്ളാഡിമിർ പുടിനും റഷ്യയും അനന്തരഫലങ്ങൾ നേരിടേണ്ടി വരും. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. പ്രകോപനമോ ന്യായീകരണണോ ആവശ്യമില്ലാത്ത യുക്രെയ്നിലെ ജനങ്ങൾക്ക് നേരെ റഷ്യൻ സൈന്യം ക്രൂരമായ ആക്രമണം ആണ് ആരംഭിച്ചത്. ഇതൊരു ആസൂത്രിത ആക്രമണമാണ്. വ്ളാഡിമിർ പുടിൻ മാസങ്ങളായി ആസൂത്രണം ചെയ്ത യുദ്ധമാണിതെന്നും ബൈഡൻ പറഞ്ഞു.
നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയെന്നും ബൈഡൻ വ്യക്തമാക്കി. റഷ്യയിലേക്കുള്ള കയറ്റുമതിയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധത്തിന് ജി-7 രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ജി-7 രാഷ്ട്ത്തലവന്മാരുമായി സംസാരിച്ചെന്നും ബ്രിട്ടണും കാനഡയും റഷ്യയിലേക്കുള്ള കയറ്റുമതി അവസാനിപ്പിച്ചുവെന്നും ബൈഡൻ അറിയിച്ചു.
യുദ്ധം തെരഞ്ഞെടുക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ നീക്കങ്ങളെ ബൈഡൻ അപലപിച്ചത്. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. പുടിൻ യുദ്ധം തെരഞ്ഞെടുക്കരുതായിരുന്നുവെന്നും നയതന്ത്ര പരിഹാരം തള്ളിയത് റഷ്യയാണെന്നും ബൈഡൻ കുറ്റപ്പെടുത്തി.
Comments