ടെൻഷനിടിച്ച് ഒരു മുതല തട്ടിപ്പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം പ്രയാസമായിരിക്കും.. എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് ഫിലിപ്പീൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ മുതലയായ ലോലോങിന്റെ മരണം ഇതോടെ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളിൽ വെച്ച് ഏറ്റവും വലിയവനായിരുന്നു ലോലോങ്. അതുകൊണ്ട് തന്നെ, ‘മൂപ്പരുടെ’ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന വിവരം ഞെട്ടലോടെയാണ് ലോകം അംഗീകരിച്ചത്. 21 അടി നീളമുള്ള കൂറ്റൻ മുതലയായിരുന്നു ലോലോങ്. അവന്റെ വലിപ്പം ചർച്ചയായതോടെ 2012ൽ ഗിന്നസിലിടം നേടുകയും ചെയ്തു. വെറും ഒരു വർഷത്തിനുള്ളിൽ, അതായത് 2013ൽ, ലോലോങ് മരിക്കുകയും ചെയ്തു. എന്നാൽ ഉപ്പുവെള്ളത്തിൽ കഴിയുന്ന ഏറ്റവും വലിയ മുതലയെന്ന ഖ്യാതി കരസ്ഥമാക്കിയ ലോലോങ്ങിന്റെ അന്ത്യം ‘ടെൻഷനിടി’ച്ചിട്ടാകുമെന്ന് ആരും കരുതിയിട്ടില്ല..
രണ്ട് മനുഷ്യരെ വയറ്റിലാക്കിയതിന് പിന്നാലെയാണ് ലോലോങ്ങിന് മാനസിക പിരിമുറുക്കം ആരംഭിച്ചതെന്നും അത് മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ലോലോങ്ങിനെ പിടികൂടിയ കഥ ഇങ്ങനെയാണ്.. ഒരിക്കൽ ഫിലിപ്പീൻസിലെ ബുനാവാനിൽ നിന്നും ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. തിരച്ചിലിനൊടുവിൽ അന്വേഷണ സംഘം ആ സത്യം മനസിലാക്കി. ഒരു ഭീമൻ മുതല മത്സ്യത്തൊഴിലാളിയെ ഭക്ഷണമാക്കിയെന്നായിരുന്നു അവർ കണ്ടെത്തിയത്. ഇതോടെ അധികൃതർ കൂറ്റൻ മുതലയെ പിടികൂടി തടവിലാക്കി. ലോലോങ് എന്ന് പേരും നൽകി.. ഇതിനിടെ ലോലോങ്ങിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ വീണ്ടും ആരംഭിച്ചു. അപ്പോഴാണ് മറ്റൊരു കാര്യം കൂടി അവരറിഞ്ഞത്. രണ്ട് വർഷം മുമ്പ് 12 വയസുള്ള പെൺകുട്ടിയെയും ലോലോങ് ഭക്ഷണമാക്കിയിരുന്നു. പറഞ്ഞുവന്നാൽ, കണക്കുകൾ പ്രകാരം ലോലോങ് രണ്ട് മനുഷ്യരെ ഭക്ഷണമാക്കിയിട്ടുണ്ട്. ഇനി കണക്കുകളിൽപ്പെടാതെ എത്രയുണ്ടെന്ന് ലോലോങ്ങിന് മാത്രമേ അറിയൂ. എന്തായാലും മുതല മനുഷ്യരെ വയറ്റിലാക്കിയെന്ന് അറിഞ്ഞതോടെയാണ് പിടിച്ച് തടവിലാക്കിയത്. മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ശേഷം പിടിയിലായ മുതല പിന്നീട് ഫിലിപ്പീൻസിലെ ടൂറിസം പാർക്കിന്റെ പ്രധാന ആകർഷണമായി മാറുകയും ചെയ്തു.
ഏതാണ്ട് ഒരു ടണ്ണായിരുന്നു ലോലോങ്ങിന്റെ ഭാരം. ടൂറിസം പാർക്കിലെ ‘മെയിനാ’ളായി മാറിയ ലോലോങ് രണ്ട് വർഷത്തോളം പാർക്കിൽ കഴിഞ്ഞു. എന്നാൽ പതിയെ ലോലോങ് ക്ഷീണിതനാകാൻ തുടങ്ങി. വയർ അസാധാരണമാം വിധം വീർത്തു വന്നു. അങ്ങനെ ഒരു അസുഖക്കാരനായി മാറി ലോലോങ്.. മരിക്കുന്നതിന് ഏകദേശം ഒരുമാസം മുമ്പ് മുതൽ തന്നെ ലോലോങ് ഭക്ഷണം പാടെ ഉപേക്ഷിച്ചു. പ്രദേശത്തെ തണുത്ത കാലാവസ്ഥ ലോലോങ്ങിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് പ്രാദേശിക ഡോക്ടർമാർ വിലയിരുത്തിയത്. തുടർന്ന് 2013 ഫെബ്രുവരിയായപ്പോൾ ലോലോങ് വിടപറഞ്ഞു. ഫംഗസ് അണുബാധയുണ്ടായിരുന്ന മുതലയ്‌ക്ക്, അത്രയും നാൾ തടവിൽ കഴിഞ്ഞതിന്റെ മാനസിക പിരിമുറുക്കം ഉണ്ടായിരുന്നുവെന്ന് വിദഗ്ധർ കണ്ടെത്തി. മരണത്തിലേക്ക് നയിച്ചത് ടെൻഷനും അണുബാധയുമായിരുന്നുവെന്ന് സാരം.
ലോലോങ്ങിന് ആരാധകർ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേരുടെ അഭ്യർത്ഥന പ്രകാരം ലോലോങ്ങിന്റെ മൃതദേഹം ഇപ്പോഴും മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പാർക്കിലെത്തുന്ന എല്ലാവർക്കും ഉപ്പുവെള്ളത്തിൽ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയായിരുന്ന ലോലോങ്ങിനെ ഇപ്പോഴും കാണാം. മനിലയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് നിലവിൽ ലോലോങ് വിശ്രമിക്കുന്നത്. മാനസിക പിരിമുറുക്കത്തിന് ഇത്രയൊക്കെ ‘പവറു’ണ്ടോയെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. കേവലം മനുഷ്യരെ മാത്രം ബാധിക്കുന്ന ഒന്നല്ല ഈ പിരിമുറുക്കം.. ഇത്തരത്തിലുള്ള മെന്റൽ പ്രഷറുകൾ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുമെന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം കൂടിയാവുകയാണ് ലോലോങ്..














