ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ആയിരക്കണക്കിന് കോടി രൂപയുടെ രൂപയും മദ്യവും മയക്കുമരുന്നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചടെുത്ത മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പണത്തിന്റേയും ആകെ മൂല്യം 1,000 കോടിയിലധികം വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പഞ്ചാബിൽ നിന്നാണ് ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്. 510.91 കോടി രൂപ മൂല്യം വരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 89.64 കോടിരൂപയായിരുന്നു. 316.19 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പ് സമയത്ത് ഒഴുക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
12.73 കോടിയുടെ സാധനങ്ങളാണ് ഗോവയിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഇത് 9.09 കോടി രൂപയായിരുന്നു.ഉത്തരാഖണ്ഡിൽ ഇത് 18.81 കോടി രൂപയായിരുന്നു കഴിഞ്ഞ തിരഞ്ഞടെുപ്പിൽ 6.85 കോടി രൂപയായിരുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിൽ 307.92 കോടി രൂപയായി. കഴിഞ്ഞ െതിരഞ്ഞെടുപ്പ് സമയത്തേക്കാൾ 114.63 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായതെന്ന് ചുരുക്കം.
മികച്ച ആസൂത്രണവും സൂക്ഷ്മമായ തുടർ നടപടികളും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സജീവ പങ്കാളിത്തവും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണവും മദ്യവും മയക്കുമരുന്നും ഒഴുകുന്നത് തടയുന്നതിന് കാരണമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ ചെലവ് നിരീക്ഷിക്കുന്നതിനായ് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചതും വലിയ രീതിയിൽ സഹായകമായി.പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചതിലൂടെ കൂടുതൽ ഏകോപിതവും സമഗ്രവുമായ പ്രവർത്തനങ്ങൾ നടത്താനായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന്റെ പണച്ചിലവ് നിരീക്ഷണത്തിനായി അഞ്ച് സംസ്ഥാനങ്ങളിലായി 228 നിരീക്ഷകരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 63 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി. തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കർശന പരിശോധനയും നിരീക്ഷണവും തുടരുമെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു.
Comments