കീവ്: റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ എത്രയും വേഗം രാജ്യത്ത് നിന്നും നീക്കം ചെയ്യാൻ യുക്രെയ്ൻ റെഡ് ക്രോസിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് റഷ്യൻ സൈനികരുടെ മൃതദേഹങ്ങളാണ് യുക്രെയ്‌നിലുള്ളതെന്നും ഇവ തിരികെ റഷ്യയിലേയ്‌ക്ക് കൊണ്ടുപോകണമെന്നുമാണ് ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസിനോട് യുക്രെയ്ൻ നിർദ്ദേശം. യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുകാണ് റെഡ് ക്രോസിന് നിർദ്ദേശം നൽകിയത്.
‘ഇവ ആയിരക്കണക്കിന് അധിനിവേശക്കാരുടെ മൃതദേഹങ്ങളാണ്. അധനിവേശക്കാരുടെ മൃതദേഹം റഷ്യൻ ഫെഡറേഷനിലേയ്‌ക്ക് തിരികെ കൊണ്ടുപോകണം. മാനുഷിക പരിഗണന നൽകി ഈ പ്രശ്‌നം പരിഹരിക്കുക’ ഐറിന വെരേഷ്ചുക് അറിയിച്ചു.
യുദ്ധം മൂന്നാം ദിനം പിന്നിടുമ്പോൾ, ഏകദേശം 3,500ലധികം റഷ്യൻ സൈനികരെ യുക്രെയ്ൻ വധിച്ചുവെന്നാണ് സൈന്യം അറിയിച്ചത്. ഇരുന്നോറോളം റഷ്യൻ സൈനികരെ ബന്ദികളാക്കിയെന്നും യുക്രെയ്ൻ സേന ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം റഷ്യ ഇനിയും അംഗീകരിച്ചിട്ടില്ല. റഷ്യയുടെ സൈനികർ കൊല്ലപ്പെട്ടു എന്നത് യുക്രെയ്ൻ നടത്തുന്ന വ്യാജ പ്രചരണമാണെന്നാണ് റഷ്യയുടെ അവകാശവാദം.
Comments