വാർസോ: റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്. പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സെസാരി കുലെസ്സെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്‌നെതിരെ റഷ്യ അധിനിവേശം തുടരുന്നതിൽ പ്രതിഷേധിച്ചാണ് പോളണ്ടിന്റെ നടപടി. അടുത്തമാസം 24 ന് മോസ്‌കോയിലാണ് റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരുന്നത്.
വെറും വാക്കുകൾ പറയാനില്ല, ഇപ്പോൾ പ്രവർത്തിക്കാനുള്ള സമയമാണ്. യുക്രെയ്‌നെതിരായ റഷ്യൻ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാൽ പോളിഷ് ദേശീയ ടീം റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കുന്നില്ലെന്ന് കുലെസ്സെ വ്യക്തമാക്കി.
മാർച്ച് 24 ലെ പോളണ്ട്- റഷ്യ പോരാട്ടത്തിൽ റഷ്യ വിജയിച്ചാൽ മാർച്ച് 29 ന് ചെക്ക് റിപബ്ലിക്ക് സ്വീഡൻ, ടീമുകളിലൊന്നുമായി റഷ്യയ്‌ക്ക് മത്സരിക്കേണ്ടി വരും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഈ രാജ്യങ്ങളിലെ രാഷ്‌ട്ര തലവൻമാരുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫയ്‌ക്ക് ഒരു പൊതു നിലപാട് അവതരിപ്പിക്കാൻ തങ്ങൾ സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്‌നിൽ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയുമായി ഒരു മത്സരം കളിക്കുന്നത് ചിന്തിക്കാൻ പോലുമാവുന്നില്ല. റഷ്യൻ ഫുട്‌ബോൾ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല. പക്ഷേ, ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് ആവുന്നില്ലെന്ന് പോളണ്ട് ടീം ക്യാപ്റ്റൻ റോബർട്ട് ലെവൻഡോസ്‌കി ട്വീറ്റ് ചെയ്തു.
Comments