ഹംഗറി: യുക്രെയിനിലെ യുദ്ധമുഖത്തുനിന്നും കൂടുതൽ വിദ്യാർത്ഥികളെ ഹംഗറിയിലെത്തിച്ച് ഇന്ത്യൻ എംബസ്സി. യുക്രെയിന്റെ ഷഹോനി അതിർത്തിയിലൂടെയാണ് വിദ്യാർത്ഥികളെ ഹംഗറിയിലെത്തിച്ചതെന്ന് എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാത്ഥികളുടെ വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബസ്സുകളിലാണ് എല്ലാവരെയും അതിർത്തി കടത്തിയത്. ബുഡാപെസ്റ്റിലെത്തിച്ച് അവിടെ നിന്നും വിമാനമാർഗ്ഗം ഇന്ത്യയിലെത്തിക്കും.
ഇന്ന് അർദ്ധരാത്രിയോടെയൊ അല്ലെങ്കിൽ നാളെ പുലർച്ചയോ ഇവർക്ക് മാതൃരാജ്യത്തേയ്‌ക്ക് മടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. യുക്രെയ്‌നിലെയും ഹംഗറിയിലെയും ഇന്ത്യൻ എംബസ്സി ജീവനക്കാരുടെ കാര്യക്ഷമമായ പ്രവർത്തനമാണ് വിദ്യാർത്ഥികളെ ദുരന്തമുഖത്തുനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിച്ചത്. മുംബയിൽ നിന്നും എത്തുന്ന എയർഇന്ത്യയുടെ ബോയിങ് 787 എന്ന പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കുക.
യുക്രെയ്‌നിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബയിലേയ്‌ക്ക് പുറപ്പെട്ടു. രാത്രി ഒൻപതരയോടെ എയർഇന്ത്യാവിമാനം മുംബൈയിലെത്തും. 19 മലയാളികളടക്കം 219 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
Comments