ന്യൂഡൽഹി : നിയമം കൊണ്ടുവന്നതോടെ രാജ്യത്ത് മുത്വലാഖുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയാ മൻ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുത്വലാഖുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 80 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുത്വലാഖ് പോലുള്ള സാമൂഹ്യ ദുരാചാരങ്ങൾ അവസാനിക്കാൻ പോകുകയാണ്. മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളിൽ 80 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് സ്ത്രീകളുടെ പ്രസവാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. വിവാഹ പ്രായം ഒന്നാക്കി ആൺകുട്ടികളെയും, പെൺകുട്ടികളെയും അവകാശങ്ങൾ തുല്യമാക്കാനാണ് സർക്കാർ ശ്രമം. ഇതെല്ലാം കൊണ്ടുതന്നെ എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ആൺ- പെൺ അനുപാതത്തിൽ മാറ്റം ഉണ്ടായി. സ്കൂളുകളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം വർദ്ധിച്ചു. സ്കൂളുകളിൽ നിന്നും ഇവർ പുറത്താകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. സ്വച്ഛ് ഭാരതിന്റെ ഭാഗമായി എല്ലാ വീടുകളിലും ശൗചാലയം വന്നതോടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നതിന് അന്ത്യമായി. സമാനമായ രീതിയിൽ മുത്വലാഖ് എന്ന ദുരാചാരവും അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments