തൃശൂർ : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ അറസ്റ്റിൽ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ ഡോ. സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസ് എടുത്തിട്ടും അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.
കണ്ണൂരിൽ നിന്നാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ കണ്ണൂരുള്ള സുഹൃത്തിന്റെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നും പിടികൂടിയത്. തുടർന്ന് തൃശ്ശൂരിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. സുനിൽ കുമാറിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി.
വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സുനിൽ കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അദ്ധ്യാപകരെ പൂട്ടിയിട്ടായിരുന്നു വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നത്.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ക്യാമ്പസിലെ താത്കാലിക അദ്ധ്യാപകനിൽ നിന്നും പെൺകുട്ടിയ്‌ക്ക് ശാരീരിക പീഡനം അനുഭവിക്കേണ്ടിവന്നിരുന്നു. എന്നാൽ ഇതിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിനിയ്‌ക്ക് പിന്തുണയുമായി എത്തിയ സുനിൽ കുമാർ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.















