കീവ് : യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി മാൾഡോവ അതിർത്തി തുറന്നതായി കേന്ദ്രവ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ. ഇന്ത്യക്കാർക്കായുള്ള ഭക്ഷണവും താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ബുക്കാറെസ്റ്റിലേക്കുള്ള യാത്രയ്‌ക്കായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഇന്നലെ അർദ്ധരാത്രിയോടെ ബുക്കാറെസ്റ്റിൽ എത്തിയ സിന്ധ്യ വിമാനത്താവളത്തിൽവെച്ചുതന്നെ ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എത്രയും വേഗം തന്നെ എല്ലാവരെയും രാജ്യത്ത് സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് സിന്ധ്യ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. ഇതിന് ശേഷം റൊമാനിയ, മാൾഡോവ എന്നിവിടങ്ങളിലെ സ്ഥാനപതിയായ രാഹുൽ ശ്രീവാസ്തവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ അദ്ദേഹം ശ്രീവാസ്തവയുമായി ചേർന്ന് ചർച്ച ചെയ്തു. ബുക്കാറെസ്റ്റിൽ നിന്നുള്ള വിമാനസർവ്വീസുകളുടെ വിശദാംശങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു. മാൾഡോവ, റൊമാനിയ എന്നീ അതിർത്തിവഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ഉള്ളത്.
ഇന്നലെയാണ് യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ജോതിരാദിത്യസിന്ധ്യയെ മാൾഡോവയിലേക്ക് അയച്ചത്. സിന്ധ്യയ്‌ക്ക് പുറമേ കിരൺ റിജിജു, ഹർദീപ് സിംഗ് പുരി, വി.കെ സിംഗ്, എന്നിവരെയും രക്ഷാപ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ലോവാക്യവഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ കിരൺ റിജിജുവിന്റെ നേതൃത്വത്തിലാണ് നടക്കുക. ഹംഗറിയിൽ ഹർദീപ് സിംഗ് പുരിയും പോളണ്ടിൽ വി.കെ.സിംഗും ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
Comments