ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി വ്യോമസേന വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. രാവിലെ നാല് മണിയോടെയായിരുന്നു വിമാനം ഡൽഹിയിലെ ഹിൻദാൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണ സാധനങ്ങളുമായാണ് വിമാനം പറന്നുയർന്നത്.
വ്യോമസേന വിമാനമായ സി-17 ആണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. യുക്രെയ്നിൽ നിന്നും ഒരേസമയം കൂടുതൽ പേരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ദൗത്യത്തിൽ വ്യോമസേനയെയും പങ്കാളികളാക്കിയിരിക്കുന്നത്. യമനിലെയും അഫ്ഗാനിലെയും രക്ഷാപ്രവർത്തനങ്ങൾക്കായി സി-17 വിമാനമാണ് ഉപയോഗിച്ചിരുന്നത്. സാധാരണ വിമാനങ്ങളിൽ ഉൾക്കൊള്ളുന്നതിനേക്കാൾ കൂടുതൽ പേർ സി-17 ൽ ഉൾക്കൊള്ളും. അതിനാൽ ഒരേസമയം കൂടുതൽപേരെ യുക്രെയ്നിൽ നിന്നും ഒഴിപ്പിക്കാൻ സാധിക്കും. ഒറ്റയടിക്ക് 700 ലധികം ആളുകളെ ഉൾക്കൊള്ളാൻ സി-17 ന് കഴിയും.
ഇന്നലെ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി തയ്യാറാകാൻ വ്യോമസേനയ്ക്ക് അടിയന്തിര നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം ഒപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിലേക്ക് പോയ ഒരു വിമാനം കൂടി ഇന്ത്യക്കാരുമായി തിരിച്ചെത്തി. 218 പേരാണ് ഈ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയത്.
Comments