മോസ്കോ: യുക്രെയ്നിൽ റഷ്യ ഒരാഴ്ചയിലേറയായി തുടരുന്ന സൈനിക ആക്രമണങ്ങളെ യുദ്ധമെന്ന് വിശേഷിപ്പിക്കരുതെന്ന് മാദ്ധ്യമങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി റഷ്യൻ സർക്കാർ. യുദ്ധം ശക്തമായതും ജനവാസമേഖലകളിലടക്കം റഷ്യ ക്രൂരമായ ആക്രമണം അഴിച്ച് വിട്ടതും റഷ്യക്കകത്ത് വരെ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയാണ് റഷ്യയുടെ അന്ത്യശാസനം.
സൈനിക നടപടിയെ വിശേഷിപ്പിക്കാൻ യുദ്ധം അധിനിവേശം,ആക്രമണം തുടങ്ങിയ വാക്കുകൾ അങ്ങനെ ചെയ്യുന്ന പക്ഷം വെബ്സൈറ്റിന്റെ പ്രവർത്തനം നിരോധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ ഇന്റർനെറ്റ് സെൻസർ ബോർഡാണ് മുന്നറിയിപ്പ് നൽകിയത്. യുദ്ധത്തിന് പകരം, പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന പേര് ഉപയോഗിക്കാനാണ് നിർദ്ദേശം.
ഇത് സംബന്ധിച്ച് റഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നലെ മുതൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ ആരംഭിച്ചു. യുദ്ധം വിഷയമാക്കി സ്കൂളുകളിൽ പ്രത്യേക സാമൂഹിക പഠന ക്ലാസുകൾ നടക്കും. സ്കൂളുകളിൽ പ്രത്യേക കൈപ്പുസ്തകവും വിതരണം ചെയ്തിട്ടുണ്ട്.
20ാം നൂറ്റാണ്ട് വരെ യുക്രൈൻ എന്ന രാഷ്ട്രം ഉണ്ടായിരുന്നില്ലെന്നും എന്നാൽ അട്ടിമറിയിലൂടെ യുക്രെയ്നിൽ അമേരിക്കൻ പാവ ഭരണകൂടം സ്ഥാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് കൈപുസ്തകത്തിൽ പറയുന്നു. ഇതിനെതിരെ രംഗത്ത് വന്നവരെ അമേരിക്ക വംശഹത്യക്ക് വിധേയമാക്കിയെന്നും ഇതിനെതിരെയാണ് റഷ്യ ‘സമാധാന പരിപാലനത്തിനുള്ള പ്രത്യേക ഓപറേഷൻ’ നടത്തുന്നതെന്നുമാണ് കൈപുസ്തകത്തിലൂടെ വിവരിക്കുന്നത്.
Comments