കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ചെർണിഹീവിലെ എണ്ണ സംഭരണ ശാലയിലെ ഷെല്ലാക്രമണത്തിൽ വൻ തീപിടുത്തം ഉണ്ടായി. തുടർച്ചയായുള്ള ഷെല്ലാക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കുട്ടികൾ അടക്കം 34 പേർ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാർകീവ്.
യുക്രെയ്‌നിൽ എട്ടാം ദിവസവും റഷ്യ ആക്രമണം ശക്തമാക്കുകയാണ്. എണ്ണ-ഇന്ധന ശാലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ബോംബാക്രമണം നടത്തുന്നത്. ഖാർകീവിലുണ്ടായ ഉഗ്ര സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ വീടുകൾ കത്തി നശിക്കുകയും കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തതായാണ് വിവരം. വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഖാർകീവിലെ പള്ളിയുടെ ടെറിട്ടോറിയൽ ഡിഫൻസ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്‌റ്റേഷനിൽ രണ്ട് സ്‌ഫോടനങ്ങൾ ഉണ്ടായി. കൂടാതെ തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സൈന്യം വളഞ്ഞിട്ടുണ്ട്.
Comments