ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും കൊണ്ടുവന്ന ആര്യയുടെ നായയെ കേരളത്തിൽ എത്തിയ്‌ക്കുന്നത് അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ വിമാനക്കമ്പനി അറിയിച്ചു. ഈ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികൾ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് ടിക്കറ്റ് എടുത്ത് പോകണമെന്ന് കേരളഹൗസും അറിയിച്ചിട്ടുണ്ട്.
ആര്യ അടക്കം ചില മലയാളി വിദ്യാർത്ഥികൾ വളർത്തു മൃഗങ്ങളുമായാണ് കേന്ദ്രസർക്കാർ ഒരുക്കിയ വിമാനത്തിൽ തിരിച്ചെത്തിയത്. മലയാളി വിദ്യാർത്ഥികളെ തിരികെ നാട്ടിൽ എത്തിയ്‌ക്കുന്നതിന് ചാർട്ടേർഡ് വിമാനമാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പോളിസി പ്രകാരം വിമാനത്തിൽ വളർത്തു മൃഗങ്ങളെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചു.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് ആര്യ. സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായയുമായാണ് ആര്യ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആര്യ. കീവിലെത്തിയപ്പോൾ വാങ്ങിയതാണ് ഹസ്‌കി ഇനമായ സേറയെന്ന നായയെ. വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഫെബ്രുവരി 27ന് യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് ജീവനും കൊണ്ട് അതിർത്തികളിലേക്ക് പലായനം ചെയ്യുമ്പോഴും ആര്യ സേറയെ ഉപേക്ഷിച്ചിരുന്നില്ല. കീവിൽ നിന്ന് റുമാനിയയിലേക്ക് പുറപ്പെട്ട ബസിൽ സേറയേയും ഒപ്പം കൂട്ടിയായിരുന്നു പലായനം. നായയുമായി അതിർത്തി കടക്കാൻ ആദ്യം സൈന്യം അനുവദിച്ചില്ല. എന്നാൽ സേനയെ പിരിയാനുള്ള ആര്യയുടെ വിഷമം കണ്ടറിഞ്ഞ് അനുമതി നൽകുകയായിരുന്നു.
Comments