ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള വേദിയാണ് മീടൂ.. എന്നാൽ മീടൂ ഉന്നയിച്ചാൽ മാത്രം മതിയോ.. ആരോപണ വിധേയർക്കെതിരെ പരാതി നൽകാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ചോദ്യം. ഒരുവശത്ത് മീടൂ കുമിഞ്ഞ് കൂടുമ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ കണ്ട് കേസെടുക്കേണ്ട പോലീസിന്റെ ഗതികേടും ചർച്ചയാകുകയാണ്..
കൊച്ചിയിലെ ടാറ്റൂ ഷോപ്പിലെ കലാകാരനെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണം ഉയർന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടികൾ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരേ കലാകാരനിൽ നിന്നും ടാറ്റു അടിക്കാനെത്തിയ നിരവധി സ്ത്രീകൾ ഇത്തരം അതിക്രമത്തിന് ഇരയായെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് അറിഞ്ഞത്. ടാറ്റു അടിക്കുന്ന സൂചിമുനയിൽ പേടിപ്പിച്ച് നിർത്തിയാണ് ഇത് സംഭവിച്ചതെന്ന് പുറത്തുവന്നതോടെ ദേശീയ മാദ്ധ്യമങ്ങൾ വരെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പെൺകുട്ടികൾ വെളിപ്പെടുത്തിയപ്പോൾ കൊച്ചിയിലെ സകല ടാറ്റൂ ഷോപ്പുകളും കയറിയിറങ്ങി അന്വേഷണം നടത്തുന്ന തിരക്കിലായിരുന്നു പോലീസ്. എല്ലാ ഷോപ്പുകളും പരിശോധനയ്‌ക്ക് വിധേയമാക്കി. വിശദാംശങ്ങൾ സ്വീകരിച്ചു. എല്ലാ ടാറ്റുവിന്റെ മറവിൽ അതിക്രമം നടത്തുന്ന സകല കലാകാരന്മാരെയും ശരിയാക്കാനുള്ള പോലീസിന്റെ പോക്കും ഏറെ പ്രശംസ പിടിച്ചുപറ്റി.
ഇതിനിടെ മീടൂ ആരോപണം നേരിട്ട ടാറ്റു സ്റ്റുഡിയോയിലെ കലാകാരൻ സുധീഷിനെതിരെ സ്വന്തം സഹപ്രവർത്തകൻ പോലും രംഗത്ത് വന്നതും നാം കണ്ടതാണ്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം വെറും ആരോപണം മാത്രമായി നിലനിൽക്കുന്നുവെന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായ ആരും തന്നെ പോലീസിൽ പരാതി നൽകാൻ തയ്യാറല്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങളുയർന്നത്..
തൽകാലം സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന്റെ അവസ്ഥ അതിലേറെ ദയനീയം. ഇത്രയൊക്കെയായിട്ടും പരാതി നൽകാൻ ആരും തയ്യാറല്ല. ആരോപണം ഉന്നയിച്ച ചിലർ കുടുംബത്തോടൊപ്പം പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതിയില്ലെന്ന് പ്രത്യേകം അറിയിച്ചു. ഫോൺ വഴി വിളിച്ച് പറഞ്ഞാലും മതി, കേസെടുത്തോളാമെന്ന് പറഞ്ഞിട്ടും, ആർക്കും ഒരു പരാതിയുമില്ല, പക്ഷേ മീടൂ’ ഉണ്ട്. അതെല്ലാം സത്യസന്ധവുമാണെന്നതാണ് ‘ഹൈലൈറ്റ്’.
ഒരാൾ മീടൂ ആരോപിക്കുന്നു, ഒരുപാട് പേർ കമന്റായി അവർ നേരിട്ട ദുരുനുഭവം പങ്കുവെക്കുന്നു. ഒരാൾക്ക് നേരെ ഒന്നിലേറെ ആരോപണങ്ങളും ഉണ്ട്. ഇതെല്ലാം ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഇരുന്നു വായിച്ച്, നുള്ളിപ്പെറുക്കിയെടുത്ത് കേസെടുക്കേണ്ട ഗതികേടിലാണ് കേരള പോലീസ്.
Comments