മോസ്‌കോ: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ സമവായത്തിനായി ലോകം മുഴുവൻ ശ്രമിക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി അപത്രീക്ഷിത കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ക്രെംലിനിൽ പുടിനുമായി മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയ അദ്ദേഹം ഇന്നലെ രാത്രി തന്നെ ഇസ്രായേലിലേക്ക് മടങ്ങി.
യുക്രെയ്‌നിലെ ജൂതമതസമൂഹങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇറാനുമായുള്ള ആണവബന്ധം സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് വിവരം. റഷ്യയുമായും യുക്രെയ്‌നുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇസ്രായേലിന്റെ ഇടപെടൽ യുദ്ധത്തിന് അയവ് വരുത്തുമോ എന്ന പ്രതീക്ഷയിലാണ് ലോകം.
പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബെന്നറ്റ്, യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രെയ്ൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇരു രാജ്യങ്ങളുടെ നേതാക്കളുമായും ബെന്നറ്റ് സംസാരിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം ബെന്നറ്റിന്റെ റഷ്യൻ സന്ദർശനം എത്രത്തോളം ഫലപ്രദമാകുന്ന കാര്യം പറയാനാൻ സമയമായിട്ടില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ വക്താവ് സെർജി നിക്കിഫോറാവ് വ്യക്തമാക്കി. സെലൻസ്‌കിയുമായുള്ള ബെന്നറ്റിന്റെ ചർച്ചയിൽ പുതുതായി ഒന്നും പറഞ്ഞിട്ടില്ല. ബെന്നറ്റിൽ നിന്നോ പുടിനിൽ നിന്നോ വ്യക്തമായ സൂചന ലഭിക്കുന്നത് വരെ തങ്ങൾക്ക് മദ്ധ്യസ്ഥതയുടെ ഫലങ്ങൾ വിലയിരുത്താനാവില്ലെന്ന് സെർജി പറഞ്ഞു.
Comments