ന്യൂഡൽഹി : യുക്രെയ്‌നിൽ നിന്നും വിദ്യാർത്ഥികളെ ഉൾപ്പെടെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. നിലവിൽ 62,00 ഓളം വിദ്യാർത്ഥികളെ യുദ്ധമുഖത്ത് നിന്ന് ഹംഗറിയിലൂടെ തിരികെ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹംഗറിയിൽ എത്തിയ 889 വിദ്യാർത്ഥികളെയാണ് ഇന്ന് സുരക്ഷിതമായി രാജ്യത്തെത്തിച്ചത് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സുമിയിൽ നിന്നും രക്ഷാപ്രവർത്തനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇപ്പോൾ അദ്ദേഹം യുക്രെയ്‌നിന്റെ അതിർത്തി രാജ്യമായ ഹംഗറിയിലാണ് ഉള്ളത്.
ഇന്ന് അഞ്ച് വിമാനങ്ങൾ കൂടി തിരിച്ചെത്തിയതോടെ ഏകദേശം 62,00 ഓളം വിദ്യാർത്ഥികളെ യുക്രെയ്‌നിൽ നിന്നും ഹംഗറിയിലൂടെ ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. വിസയും ആവശ്യമായ ഡോക്യുമെന്റുകളും ഇല്ലാത്ത നിരവധി വിദ്യാർത്ഥികളാണ് അതിർത്തി കടക്കാൻ എത്തുന്നത്. അതിനാൽ അവരെ ഹംഗറിയിലേക്ക് പ്രവേശിക്കാൻ സോവിയറ്റ് രാജ്യങ്ങളുടെ സഹായം തേടേണ്ടത് അനിവാര്യമാണ്. യുദ്ധം നേടിരുന്ന രാജ്യത്ത് നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതുകൊണ്ട് തന്നെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പുരി വ്യക്തമാക്കി.
കൊറോണ സർട്ടിഫിക്കേറ്റ് ഇല്ലാതെ റസ്‌റ്റോറന്റുകളിൽ പോലും കയറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓപ്പറേഷൻ ഗംഗയുടെ അവസാനഘട്ട രക്ഷാദൗത്യമാണ് നടക്കുന്നത് എന്ന് ഇന്ത്യൻ എംബസി അറിയിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുക്രെയ്‌നിലുള്ള വിദ്യാർത്ഥികളോട് ഹംഗറിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാർഖീവിൽ നിന്നും ഒഴിപ്പിക്കൽ പൂർത്തിയായെന്നും ഇനി സുമിയിൽ നിന്നുമാണ് വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ളത് എന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
Comments