ഗുവാഹട്ടി: ചരക്കുഗതാഗത രംഗത്ത് വിപ്ലവവുമായി കേന്ദ്രസർക്കാർ. വടക്കു കിഴക്കൻ മേഖലയുടെ ചരക്കുനീക്ക പ്രതിസന്ധിയാണ് ഉൾനാടൻ ജലഗതാഗത ത്തിലൂടെ പരിഹിരിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ അസമിലേക്ക് ധാന്യങ്ങളുമായി ആദ്യ കപ്പൽ എത്തിയതാണ് വൻ ചുവടുവെയ്പ്പായി മാറിയത്. പാറ്റ്‌നയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ബംഗ്ലാദേശ് തുറമുഖം വഴി അസമിലേക്ക് എത്തുന്ന തരത്തി ലാണ് പദ്ധതി. കേന്ദ്ര തുറമുഖ ഉൾനാടൻ ജലഗതാഗത വകുപ്പ് മന്ത്രിയും മുൻ അസം മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാളാണ് ചരക്കുകപ്പലിനെ സ്വീകരിച്ചത്.
ബ്രഹ്മപുത്രയേയും ഗംഗയേയും ബന്ധപ്പെടുത്തിയുള്ള ചരക്കുനീക്കമാണ് ഇന്തോ-ബംഗ്ലാദേശ് ജലപാതയെ ബന്ധപ്പെടുത്തി ആരംഭിച്ചത്. എം.വി ലാൽബഹാദൂർ ശാസ്ത്രി എന്ന കപ്പലാണ് 200 മെട്രിക് ടൺ ധാന്യവുമായി പാറ്റ്‌നയിൽ നിന്നും അസമിലേക്ക് എത്തിച്ചേർന്നത്. കേന്ദ്ര സർക്കാറിന്റെ ധാന്യ സംഭരണ-വിതരണ വിഭാഗമായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ധാന്യങ്ങൾ കയറ്റിവിട്ടത്. കൂടുതൽ ചരക്കുകളുമായി രാം പ്രസാദ് ബിസ്മിൽ, കൽപ്പനാ ചൗള , എപിജെ അബ്ദുൾ കലാം എന്നീ കപ്പലുകളും അസമിലേക്ക് വരും ദിവസങ്ങളിൽ എത്തിച്ചേരും. അസമിൽ നിന്നാണ് വിവിധ വടക്കുകിഴക്കൻ മേഖയിലേക്കുള്ള പാതയെന്നതാണ് ഏറെ ഗുണകരമാകുന്നത്.
ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന മലയോര വടക്കുകിഴക്കൻ ജില്ലകളിലേക്ക് കൂടുതൽ ധാന്യങ്ങൾ എത്തിക്കാനും പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഉൾനാടൻ ജലഗതാഗതം ഏറെ ഉപകാരപ്പെടുന്നതായും സോനോവാൾ അറിയിച്ചു.
പാറ്റ്്‌നയിൽ നിന്നും കയറ്റിയ ഭക്ഷ്യധാന്യങ്ങൾ ഭാഗൽപൂർ, മനിഹാരി, സാഹിബ്ഗംഞ്ച്, ഫറാക്ക, ത്രിബേനി, കൊൽക്കത്ത, ഹാൽദിയ, ഹേംനഗർ എന്നീ തീരമേഖലകളിലൂടെയാണ്. ബംഗ്ലാദേശ് തുറമുഖത്ത് എത്തിയത്. തുടർന്ന് ബംഗ്ലാദേശിന്റെ ഭാഗമായ ഖുൽന, നാരായൺഗംഞ്ച്, സിറാജ്ഗംഞ്ച്, ചിൽമാരി എന്നിവ കടന്ന് ഇന്ത്യൻ ജലപാതയായ ദുബ്രി, ജോഗിഗോപ വഴിയാണ് അസമിൽ പ്രവേശിക്കുന്നത്. വലുപ്പമേറിയ കപ്പലുകൾക്കായി വിവിധ മേഖലകളിൽ നദികളുടെ ആഴംകൂട്ടുന്ന നടപടികൾ 2026ഓടെ പൂർത്തിയാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Comments