മുംബൈ: റഷ്യയുടെ യുക്രെയ്ൻ ആക്രമണം തുടരുന്നതിനിടെ ദലാൽ സ്ട്രീറ്റിൽ പിടി മുറുക്കി കരടികൾ. യുദ്ധം ആരംഭിച്ചതോടെ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 29 ലക്ഷം കോടി രൂപ. യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണം മോസ്‌കോയ്‌ക്ക് മാത്രമല്ല, ആഗോള വളർച്ചയ്‌ക്കും ഗുരുതരമായി ബാധിക്കുന്നതായി വിപണിയിലെ തകർച്ച സൂചിപ്പിക്കുന്നു. യുഎസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ എണ്ണയും പ്രകൃതിവാതകവും നിരോധിക്കാനുള്ള സാധ്യതയും പ്രശ്‌നം രൂക്ഷമാക്കുന്നു.
ക്രൂഡ് വില 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഇത് ഇപ്പോഴും എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള വിപണികളെ ആശങ്കപ്പെടുത്തുന്നു. പണപ്പെരുപ്പം ആശങ്കപ്പെടുത്തുന്ന് നിലയിലേക്കും, വ്യാപാരക്കമ്മി വർദ്ധിപ്പിക്കുകയും കോർപ്പറേറ്റ് വരുമാനത്തെയും സാമ്പത്തിക വളർച്ചയെയും ബാധിക്കുകയും ചെയ്യുന്നതിനാൽ എണ്ണവിലയിലെ ഓരോ വർധനയും രാജ്യത്തിന് വലിയ അപകടമാണ്.
ഇന്റർനാഷണൽ ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 9 ശതമാനം ഉയർന്ന് ബാരലിന് 130 ഡോളറിലെത്തി. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അന്ന് ക്രൂഡ് 139.13 ഡോളറിലെത്തിയിരുന്നു. ക്രൂഡ് ഓയിൽ പ്രതിസന്ധിയെ തുടർന്ന് രൂപയുടെ മൂല്യം തിങ്കളാഴ്ച ഒരു ഡോളറിന് 77.05 എന്ന റെക്കോർഡ് താഴ്ചയിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുതൽ ദുർബലമായേക്കാം.
യുദ്ധം തുടരുന്നതിലെ ആശങ്ക ആശങ്കകളെല്ലാം ലോകമെമ്പാടുമുള്ള വിപണികളെ കൂടുതൽ തളർത്തി. ബിഎസ്ഇ സെൻസെക്സ് 1,400 പോയിൻറിലധികം അല്ലെങ്കിൽ 2.6 ശതമാനം ഇടിഞ്ഞ് 52,900ൽ എത്തി. നിഫ്റ്റി കഴിഞ്ഞ വർഷം ജൂലൈ 29ന് ശേഷം ആദ്യമായി 16,000ലേക്ക് താഴെയെത്തി. 391 പോയിന്റ് ഇടിഞ്ഞ് 15,855ൽ ആണ് വ്യാപാരം അവസാനിച്ചത്. ഫെബ്രുവരി രണ്ടിന് 270.6 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ വിപണി മൂല്യം ഇന്ന് 241.2 ലക്ഷം കോടിയായി കുറഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.5, 2.2 ശതമാനം ഇടിഞ്ഞു.
ഓട്ടോ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, റിയൽറ്റി എന്നിവ പരമാവധി നഷ്ടമുണ്ടാക്കി. അതേസമയം മെറ്റൽ, ഐടി സൂചികകൾ യഥാക്രമം 0.1 ശതമാനവും 0.75 ശതമാനവും നേട്ടമുണ്ടാക്കി. റഷ്യൻ എണ്ണയുടെ നിരോധനത്തിന്റെ ആഘാതം ആഗോള സമ്പദ്വ്യവസ്ഥയ്‌ക്ക് കനത്ത പ്രഹരമാകാൻ ഇടയുണ്ട്. ബഹിഷ്‌കരണം വിതരണത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തും. മാർച്ച് 10ന് പുറത്തുവരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളും ആഭ്യന്തര വിപണിയെ സ്വാധീനിക്കും.
Comments