കീവ്: തലസ്ഥാന നഗരിയിൽ റഷ്യ വിക്ഷേപിച്ച ഷെൽ വീണ് സാധാരണക്കാരായ 8 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിയന്ത്രണം വിട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി.രൂക്ഷമായ ഭാഷയിലാണ് സെലൻസ്‌കി സാധാരണക്കാരോടുള്ള റഷ്യൻ ക്രൂരതയോട് പ്രതികരിച്ചത്.ആക്രമണത്തിന് ഉത്തരവാദികളായവർ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സെലൻസ്‌കി മുന്നറിയിപ്പ് നൽകി.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
അവർ ഈ പട്ടണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ആ കുടുംബം മുഴുവനായാണ് ഇല്ലാതായത്. ഇതുപോലെ എത്ര കുടുംബങ്ങളാണ് യുക്രയ്‌നിൽ ഇല്ലാതായത്.ഞങ്ങളിത് മറക്കുകയോ പൊറുക്കുകയോ ഇല്ല. ഞങ്ങളുടെ മണ്ണിൽ,ഞങ്ങളുടെ നഗരങ്ങളിൽ ബോംബുകൾ വർഷിക്കുന്ന,റോക്കറ്റുകൾ വിക്ഷേപിക്കുന്ന ,ഞങ്ങളുടെ ജനങ്ങളെ വെടിവെയ്‌ക്കുന്ന ഓരോരുത്തരേയും ഞങ്ങൾ കണ്ടെത്തും.ഇതിന് ഉത്തരവാദികളായവർ,ഈ ക്രൂരതയ്‌ക്ക് ഉത്തരവിട്ടവർക്ക് ശവക്കുഴിയല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയിൽ ഉണ്ടാവുമെന്ന് കരുതേണ്ട’
യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിനടുത്തുള്ള പാലത്തിനടുത്ത് നൂറുക്കണക്കിന് പേർ ഒത്തുചേർന്നിരുന്നു. അവിടേയ്‌ക്കാണ് റഷ്യ വിക്ഷേപിച്ച ഷെൽ ചെന്നുവീണത്. ആക്രരണത്തിൽ ഒരു കുടുംബത്തിലെ കൗമാരക്കാരനായ മകനും മകളും,ഇവരുടെ മാതാവ്,കുടുംബ സുഹൃത്ത് എന്നിവരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകന്റെ ക്യാമറയിൽ പതിഞ്ഞ ആക്രമണ ദൃശ്യങ്ങൾ നടുക്കത്തോടെയാണ് ലോകം വീക്ഷിച്ചിരുന്നത്.
Comments