ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി ശക്തമായ ഭൂരിപക്ഷത്തോടെ ഭരണതുടർച്ച നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ സർവേയെ തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്.എക്സിറ്റ് പോൾ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്നും സംസ്ഥാനത്ത് എസ്പിക്ക് 300ലധികം സീറ്റുകൾ ലഭിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി തുടച്ചുനീക്കപ്പെടും. 300ലധികം സീറ്റുകളുമായി സമാജ് വാദി പാർട്ടി യുപിയിൽ സർക്കാർ രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. പ്രചാരണങ്ങളുടെ ഭാഗമായി നിരവധി പരിശീലന ക്യാമ്പുകളും രഥയാത്രകളും നടത്തി, പാർട്ടിയെ പുനരുജ്ജീവിപ്പിച്ചു. മികച്ച പ്രതികരണമാണ് ഇവയ്‌ക്കെല്ലാം ലഭിച്ചത്. ഇത് വോട്ടർമാർക്കുള്ള വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
403 നിയമസഭ മണ്ഡലങ്ങളുള്ള യുപിയിൽ നാൽപത് ശതമാനത്തിന് മുകളിൽ വോട്ട് ബിജെപി നേടുമെന്നാണ് പ്രവചനം. 262 മുതൽ 277 സീറ്റുകൾ വരെ ബിജെപി കരസ്ഥമാക്കും. അതേസമയം 119-134 സീറ്റുകൾ നേടി എസ്പി രണ്ടാം സ്ഥാനത്ത് തുടർന്നേക്കും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്പി 34 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും എക്സിറ്റ് ഫലം സൂചിപ്പിക്കുന്നു.
മൂന്നാം സ്ഥാനത്ത് പോലും കോൺഗ്രസ് വരില്ലെന്നാണ് റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 3-8 സീറ്റുകൾ മാത്രം നേടുന്ന കോൺഗ്രസിന് പിന്തള്ളി മൂന്നാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പി 15 സീറ്റുകൾ നേടാമെന്നും എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു.403അംഗ നിയമസഭയിലേക്ക് യുപിയിൽ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.മാർച്ച് 10 നാണ് വോട്ടെണ്ണൽ.
Comments