കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ബജറ്റ് സെഷന്റെ ആദ്യ ദിനം നാടകീയ രംഗങ്ങൾ. ബംഗാളിൽ മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ നിയമസഭയുടെ നടുത്തളത്തിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. ഇതിനിടെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറെ നയപ്രസംഗം നടത്തുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി ക്ഷണിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഗവർണർ പ്രസംഗിക്കാതെ തിരികെ പോകാൻ തുടങ്ങി. ഇതോടെയാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഗവർണർക്ക് മുന്നിൽ തൊഴുകയ്യുകളോടെ നിന്നത്.
ബംഗാളിൽ തിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ ബിജെപി അംഗങ്ങൾക്കും അവരുടെ വീടുകൾക്കും നേരെ തൃണമൂൽ ഗുണ്ടകൾ വ്യാപകമായ ആക്രമണം അഴിച്ചു വിട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി മമത ബാനർജി ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന തൃണമൂൽ നിലപാടിനെതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം. എന്നാൽ പ്രതിഷേധത്തിനിടയും അക്രമസംഭവങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ മമത തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗവർണർ നിയമസഭയിൽ നിന്നും പോകാനൊരുങ്ങിയത്. ഇതോടെ മുഖ്യമന്ത്രിയും മറ്റ് തൃണമൂൽ എംഎൽഎമാരും അവരവരുടെ സീറ്റുകളിൽ നിന്ന് എണീക്കുകയും ഗവർണറുടെ അടുത്തെത്തി പ്രസംഗം പൂർത്തിയാകാതെ പോകരുതെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. നിയമസഭയെ അഭിസംബോധന ചെയ്യണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഗവർണർ വീണ്ടും ഡയസിലെത്തുകയും നയപ്രസംഗത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഭാഗം വായിച്ച് പ്രസംഗം അവസാനിപ്പിക്കുകയുമായിരുന്നു.
‘മനപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മമത ബാനർജി ആരോപിച്ചു. സഭയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും ഞങ്ങൾ മിണ്ടാതെ ഇരിക്കുകയായിരുന്നു. സ്പീക്കർ പല തവണ അവരോട് നിശബ്ദരായിരിക്കാൻ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടുവെന്ന് കണ്ടപ്പോൾ ബിജെപി ഉണ്ടാക്കിയ നാടകമാണിത്. ഇന്ന് അവർ ചെയ്തത് ഒരിക്കലും ശരിയായില്ല. ഭരണഘടനയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഗവർണറെ തടഞ്ഞ് നിർത്തിയത്. സഭയെ അദ്ദേഹം അഭിസംബോധന ചെയ്യാതെ പോകുന്നത് ശരിയല്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് പ്രസംഗം നടത്താൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചതെന്നും’ മമത ബാനർജി ആരോപിച്ചു.
Comments