തിരുവനന്തപുരം: യുക്രെയ്ൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരിൽ കൂടുതൽ പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാത്രിയോടെ 756 പേർ കൂടി കേരളത്തിൽ എത്തി. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽ നിന്ന് 227 പേരുമാണ് കേരളത്തിലെത്തിയത്. ഇതോടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരിൽ കേരളത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 2,838 ആയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഡൽഹിയിൽ നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 പേരുമുണ്ടായിരുന്നു. ഡെൽഹിയിൽനിന്നു കൊച്ചിയിലേക്കു ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു ചാർട്ടേഡ് വിമാനം കൂടി ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട്. ഈ വിമാനത്തിൽ 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങൾക്കകം എല്ലാവർക്കും നാട്ടിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments