കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. തുടരന്വേഷണത്തിന് എതിരായ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. അടുത്തമാസം 15 വരെയാണ് തുടരന്വേഷണത്തിന് സമയം നൽകിയിരിക്കുന്നത്. മൂന്ന് മാസത്തെ സമയപരിധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിന് വഴി തുടർന്നത്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ഗൂഢാലോചന കേസ് ചുമത്താൻ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. ദിലീപിന്റെ ഹർജിയ്ക്കെതിരെ ആക്രമിക്കപ്പെട്ട നടി എതിർകക്ഷി ചേർന്നിരുന്നു.
തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിയ്ക്ക് കഴിയില്ല. കേസിലെ പരാതിക്കാരിയാണ് താൻ. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ നിയമപരമായി ദിലീപിന്റെ ഹർജി നിലനിൽക്കില്ല. ഹർജിക്കെതിരെ മൂന്നാം എതിർകക്ഷിയായി തന്നെ ചേർക്കണമെന്ന് അതിജീവിതയുടെ ഹർജിയിൽ പറഞ്ഞിരുന്നു.
Comments